തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാൻ സമവായത്തിന് ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും നടപ്പാക്കണമെന്നാണ് സി.പി.എം നിലപാടെന്നും പറഞ്ഞ മന്ത്രി സി.പി.ഐയുടെ എതിർപ്പിനെക്കുറിച്ച് അവരോടുതന്നെ ചോദിക്കണമെന്നും പറഞ്ഞു.
പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ എൽ.ഡി.എഫിലെ പ്രധാന കക്ഷിയായ സി.പി.ഐയും അതിന്റെ യുവജന വിഭാഗമായ എ.ഐ.വൈ.എഫും രംഗത്തെത്തി. പ്രതിപക്ഷവും പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് അഞ്ച് കിലോമീറ്റർ മുകളിലും വാഴച്ചാലിന് 400 മീറ്റർ മുകളിലുമാണ് നിർദിഷ്ട അണക്കെട്ട്.
അണക്കെട്ടിന് 23മീറ്റർ ഉയരവും 311 മീറ്റർ വീതിയുമുണ്ടാവും. 163 മെഗാവാട്ടാണ് ഉത്പാദനമാണ് ലക്ഷ്യം. നേരത്തേ പലതവണ ഉപേക്ഷിച്ച പദ്ധതിയുമായി മുന്നോട്ടുപോകാൻ കെ.എസ്.ഇ.ബിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകുകയായിരുന്നു. പദ്ധതി നടപ്പിലാക്കുന്നതിനുള്ള എൻ.ഒ.സിയാണ് സർക്കാർ കെ.എസ്.ഇ.ബിക്ക് നൽകിയത്. പദ്ധതിയുമായി മുന്നോട്ട് പോകണമെങ്കിൽ പാരിസ്ഥിതിക അനുമതി അടക്കം വീണ്ടും വേണം.
ഇതിനുവേണ്ടിയുള്ള നിർദ്ദേശം സമർപ്പിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ എൻ.ഒ.സി വേണമെന്നാണ് കേന്ദ്ര വൈദ്യുതി അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനാണ് അനുമതി നൽകിയിരിക്കുന്നത്. പദ്ധതിക്ക് നേരത്തേ ലഭിച്ച വനം വകുപ്പിന്റെയും പരിസ്ഥിതി വകുപ്പിന്റെയും അനുമതിയുടെ കാലാവധി 2017 ൽ കഴിഞ്ഞിരുന്നു . 2018 പദ്ധതിയിൽ നിന്നും പിന്മാറുന്നതായി വൈദ്യുതി മന്ത്രി എംഎം മണി നിയമസഭയിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.