pic

തിരുവനന്തപുരം: കൊവിഡ് ഐസൊലേഷൻ വാർഡിൽ രോഗി തൂങ്ങി മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടും മൂന്നാഴ്ചയ്ക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

ആനാട് സ്വദേശിയായ യുവാവാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ ആശുപത്രി മുറിയിൽ തൂങ്ങി മരിച്ചത്.കൊവിഡ് നെഗറ്റീവായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചിരുന്നു എന്നാണ് അധികൃതർ വിശദീകരിക്കുന്നത്. വീട്ടിൽ പോയ ശേഷം കഴിക്കാനുള്ള മരുന്നുകൾ കുറിച്ചു നൽകാനായി നഴ്‌സ് മുറിയിലെത്തിയപ്പോൾ ഇയാൾ തൂങ്ങി നിൽക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ചൊവ്വാഴ്ച ഇയാൾ ആശുപത്രിയിൽ നിന്ന് കടന്നു കളഞ്ഞിരുന്നു. തുടർന്ന് നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇതിന് പിന്നാലെ ആശുപത്രിക്ക് മേൽ ഗുരുതര സുരക്ഷാ വീഴ്ച ആരോപിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശകമ്മിഷൻ സംഭവത്തിൽ കേസെടുക്കുകയും റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തത്.