arun

കിളിമാനൂർ: ഭർതൃമതിയും രണ്ട് മക്കളുടെ മാതാവുമായ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ വീട്ടമ്മയുടെ ആൺസുഹൃത്തിനെ കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്തു. കുമ്മിൾ ഈട്ടിമൂട് അശ്വതി ഭവനിൽ അരുൺ എസ്. നായർ (കണ്ണൻ, 27) ആണ് പിടിയിലായത്.

കിളിമാനൂർ കാട്ടുംപുറം മൂർത്തിക്കാവ് സ്വദേശി വീട്ടമ്മയാണ് കഴിഞ്ഞ ആഴ്ച ജീവനൊടുക്കിയത്. ഫാമുകളിൽ നിന്ന് പാൽ ശേഖരിച്ച് ആട്ടോറിക്ഷയിൽ വീടുകളിൽ വിതരണം ചെയ്തുവരികയായിരുന്നു യുവാവ്. യുവാവും മരിച്ച വീട്ടമ്മയും തമ്മിൽ വർഷങ്ങളുടെ അടുപ്പമുണ്ട്. വീട്ടമ്മയുടെ സ്വർണാഭരണങ്ങളും പണവും പ്രതി കൈക്കലാക്കുകയും ചെയ്തിരുന്നു. യുവതിയുടെ ഭർത്താവ് വിദേശത്താണ്. ഒരുവർഷം മുമ്പ് യുവതിയും പ്രതിയും പ്രദേശവാസികളും ചേർന്ന് തമിഴ്നാട്ടിലേക്ക് വിനോദ യാത്ര സംഘടിപ്പിച്ചിരുന്നു. ഇതിനിടെ കന്യാകുമാരിയിൽ വച്ച് യുവതിയെ പ്രതി പീഡിപ്പിച്ചു. യുവതി മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് പ്രതിയും മറ്റൊരു പെൺകുട്ടിയുമായി വിവാഹ നിശ്ചയം നടന്നിരുന്നു. ഇതിൽ മനംനൊന്തും ആഭരണങ്ങളും പണവും നഷ്ടമായതിനെ തുടർന്നുമുള്ള മനോവിഷമത്താലുമാകാം യുവതി ജീവനൊടുക്കിയതെന്നാണ് സൂചന. യുവതിയുടെ പക്കൽ നിന്നു കണ്ടെടുത്ത കത്തിൽ പ്രതിയുടെ പീഡന വിവരങ്ങളും സാമ്പത്തിക ഇടപാടുകളും വിശദീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നട‌ത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ പങ്ക് വ്യക്തമായത്. യുവതിയുടെ മരണാനന്തര ചടങ്ങുകളിലും പ്രതി സജീവമായിരുന്നു.

അന്വേഷണം തന്നിലേക്ക് നീങ്ങുന്നുവെന്ന് മനസിലാക്കിയ പ്രതി എറണാകുളത്തുള്ള സുഹൃത്തിന്റെ അടുത്തേക്ക് ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നിർദ്ദേശാനുസരണം കിളിമാനൂർ എസ്.എച്ച്.ഒ കെ.ബി. മനോജ്കുമാർ എസ്.ഐ പ്രൈജു സുരേഷ്കുമാർ, റാഫി, സി.പി.ഒ പ്രദീപ്, സന്തോഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കന്യാകുമാരിലും മറ്റും കൊണ്ട് പോയി തെളിവെടുപ്പ് നടത്തിയ ശേഷം ആറ്റിങ്ങൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചിത്രം അരുൺ എസ്.നായർ