കൽപ്പറ്റ:വയനാട് കളക്ടറേറ്റിൽ സൂക്ഷിച്ചിട്ടുള്ള ആനക്കൊമ്പ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തി. ഇക്കാര്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ് അവർ. ആനക്കൊമ്പ് കൈവശം വയ്ക്കാൻ വനംവകുപ്പിന്റെ പ്രത്യേക ലൈസൻസ് ആവശ്യമാണ്. വയനാട് കളക്ടറേറ്റിൽ ആനക്കൊമ്പ് പ്രദർശിപ്പിക്കാൻ വനംവകുപ്പ് പ്രത്യേക അനുമതി നൽകിയിട്ടുണ്ടെന്നാണ് വിവരാവകാശനിയമപ്രകാരമുള്ള മറുപടി. ഇത് വന്യജീവി സംരക്ഷണ നിയമങ്ങൾക്ക് എതിരായ നടപടിയാണെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആരോപണം.
കേരളത്തിലെ പല സർക്കാർ സ്ഥാപനങ്ങളിലും ആനക്കൊമ്പ്, മൃഗത്തോൽ, മാനിന്റെ കൊമ്പ് എന്നിവ സൂക്ഷിച്ചിട്ടുണ്ടെന്നും ഇത് മൃഗവേട്ടയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും പരസ്ഥിതി പ്രവർത്തകർ പറയുന്നുണ്ട്. എന്നാൽ വയനാട് കളക്ടറേറ്റിലല്ലാതെ മറ്റൊരിടത്തും മൃഗങ്ങളുടെ ശരീരഭാഗങ്ങൾ അലങ്കാരത്തിനായി പ്രദർശിപ്പിക്കുന്നില്ലെന്നാണ് വനംവകുപ്പധികൃതരുടെ പ്രതികരണം. പാലക്കാട്ടെ ഗർഭിണിയായ ആനയുടെ ദാരുണാന്ത്യത്തിന്റെ പശ്ചാത്തലത്തിലാണ് പരിസ്ഥിതിപ്രവർത്തകർ രംഗത്തെത്തിയത്.