ചെന്നൈ: തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ മറച്ചുവയ്ക്കുന്നതായി ആരോപണം. ചെന്നൈ കോര്‍പ്പറേഷന്‍റെ മരണ രജിസ്ട്രിയില്‍ രേഖപ്പെടുത്തിയ 236 മരണങ്ങള്‍ സംസ്ഥാനത്തിന്‍റെ കൊവിഡ് കണക്കുകളിലില്ല. സംഭവം പുറത്തായതിന് പിന്നാലെ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് പലയിടത്തും ആശുപത്രികളിൽ മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്നതാണ് പ്രശ്നമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇതേ ആശുപത്രികള്‍ തന്നെയാണ് കോര്‍പ്പറേഷന് വിവരങ്ങള്‍ കൈമാറുന്നതും മരണ രജിസ്റ്ററില്‍ രേഖപെടുത്തുന്നതും എന്നതാണ് വസ്‌തുത.ചെന്നൈയിലെ സ്റ്റാന്‍ലി , കില്‍പോക് മെഡിക്കല്‍ കോളജുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് മൂലം മരിച്ചവരുടെ മരണങ്ങളൊന്നും ഇതുവരെ സര്‍ക്കാര്‍ കണക്കില്‍ ഔദ്യോഗികമായ ചേര്‍ത്തിട്ടില്ല.
ചെന്നൈയില്‍ മാത്രം അധികമായി 236 കൊവിഡ് മരണങ്ങള്‍ അശുപത്രികള്‍ കോര്‍പ്പറേഷന്‍റെ മരണ രജിസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ ആരോഗ്യവകുപ്പ് ഈ മരണങ്ങളെ കുറിച്ച് മിണ്ടുന്നില്ല. കൊവിഡ് മരണ നിരക്ക് താഴ്ത്തികാണിക്കാനാണ് ഇത്രയും മരണങ്ങളെ ഒളിപ്പിച്ചതെന്നാണ് ആരോപണം.