bus

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തില്‍ ഉയര്‍ത്തിയ ബസ് ചാര്‍ജ് പിന്നീട് കുറച്ച നടപടി സ്റ്റേ ചെയ്തതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സർക്കാർ അപ്പീൽ ഹൈക്കോടതി നാളെ പരിഗണിക്കും. ലോക്ക്‌ഡൗണിന്‍റെയും കൊവിഡിന്‍റെയും സാഹചര്യത്തില്‍ ബസ് ഉടമകള്‍ക്കുള്ള ടാക്‌സ് മൂന്ന് മാസത്തേക്ക് ഒഴിവാക്കി നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഉടമകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല.

ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മിറ്റി പരിശോധിച്ച് വരികയാണെന്നും സിംഗിള്‍ ബെഞ്ചിന്‍റെ സ്‌റ്റേ നിയമപരമായി നിലനില്‍കുന്നതല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മോട്ടാര്‍ വാഹന നിയമം പ്രകാരം ചാര്‍ജ് വര്‍ദ്ധന അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. ഇക്കാര്യത്തില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ബസുകളിൽ 50 ശതാനം യാത്രക്കാരെ നിശ്ചയിച്ചപ്പോഴായിരുന്നു സർക്കാർ ചാർജ് വർദ്ധിപ്പിച്ചത്. എന്നാൽ ലോക് ഡൗൺ ഇളവുകൾ വന്നതോടെ പഴയ നിരക്കാക്കി. ഇതോടെയാണ് ഒരു വിഭാഗം ബസുടമകൾ ഹൈക്കോടതിയിൽ എത്തിയത്. ലോക്ക് ഡൗൺ വ്യവസ്ഥകൾ ഇളവ് ചെയ്യുമ്പോൾ ബസ് സർവീസ് നടത്തുന്നവരുടെ സാമ്പത്തികാവസ്ഥ കൂടി കണക്കിലെടുക്കണമെന്ന പരാമർശത്തോടെയാണ് കോടതി സ്റ്റേ ചെയ്തത്.

കൊവിഡ് പശ്ചാത്തലത്തിലെ അസാധാരണമായ സാഹചര്യം കണക്കിലെടുത്തായിരുന്നു ബസ് ചാര്‍ജ് 50 ശതമാനം വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ പിന്നീട് ലോക്ക്ഡൗൺ ഇളവുകള്‍ വന്നപ്പോള്‍ നിയന്ത്രണങ്ങള്‍ മാറി. അതുകൊണ്ടാണ് ചാര്‍ജ് വീണ്ടും കുറച്ചത്.