കോട്ടയം: കോപ്പിയടി ആരോപണത്തെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബി.വി.എം കോളേജിന് വീഴ്ച പറ്റിയെന്ന് എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ്. കുറ്റം ആരോപിക്കപ്പെട്ടിട്ടും വിദ്യാർത്ഥിനിയെ കൂടുതല്‍ സമയം ഇരുത്തിയത് കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്ന് വൈസ് ചാൻസലർ പറഞ്ഞു. പരീക്ഷാഹാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ രഹസ്യമാക്കി വയ്ക്കേണ്ടതാണ്. അത് സര്‍വകലാശാലയ്ക്കാണ് ആദ്യം കൈമാറേണ്ടത്. പൊതുജനത്തിന് കൈമാറാന്‍ പാടില്ലാത്തതായിരുന്നു. അതുപോലെ ക്രമക്കേട് വരുത്തിയ ഹാള്‍ ടിക്കറ്റ് യൂണിവേഴ്സിറ്റിക്കാണ് നല്‍കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഭവം നടന്ന അന്നു വൈകീട്ട് ഏഴുമണിയ്ക്കും ഏഴരയ്ക്കും ഇടയില്‍ ബി.വി.എം കോളേജ് വൈസ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് തന്നിരുന്നു. ഹാള്‍ ടിക്കറ്റിന്റെ ഫോട്ടോകോപ്പി അടക്കമാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും എം.ജി സര്‍വകലാശാല വി.സി പറഞ്ഞു.ബി.വി.എം കോളേജ് പ്രിൻസിപ്പളിനെ പരീക്ഷ ചുമതലയുള്ള ചീഫ് സുപ്രണ്ട് പദവിയിൽ നിന്ന് മാറ്റി.
സർവകലാശാല അന്വേഷണസമിതി ഇടക്കാല റിപ്പോർട്ട് വൈസ് ചാൻസലർക്ക് കൈമാറി. വിശദ റിപ്പോർട്ട് കൂടുതൽ അന്വേഷണത്തിന് ശേഷം സർവകലാശാലയ്ക്ക് കൈമാറും. എല്ലാ കോളേജുകളിലും കൗൺസിലിംഗ് കേന്ദ്രങ്ങൾ തുടങ്ങുമെന്നും സർവകലാശാല ചട്ടങ്ങളിൽ മാറ്റം വരുത്തുമെന്നും വൈസ് ചാൻസലർ പറഞ്ഞു.