-supreme-court

ന്യൂഡല്‍ഹി: സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി. സംവരണത്തിനുള്ള അവകാശം മൗലികാവകാശമായി കരുതാനാവില്ലെന്ന് ജസ്റ്റിസ് എല്‍.നാഗേശ്വര റാവു അദ്ധ്യക്ഷനായ ബെഞ്ചാണ് ചൂണ്ടിക്കാട്ടിയത്. തമിഴ്‌നാട്ടിലെ മെഡിക്കല്‍ കോളേജുകളില്‍ ഒ.ബി.സി ക്വാട്ട നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. അതുക്കൊണ്ട് ക്വാട്ട ആനുകൂല്യങ്ങള്‍ ലഭിക്കാത്തത് ഭരണഘടനാ ലംഘനമായി കണക്കാക്കാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

ഒ.ബി.സി വിഭാഗക്കാര്‍ക്ക് സംവരണം നിഷേധിച്ചത് മൗലികാവകാശ നിഷേധമായി കാണാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ഹര്‍ജി സ്വീകരിച്ചില്ല. ഹര്‍ജി പിന്‍വലിക്കാനും ഇതുമായി ബന്ധപ്പെട്ട പരാതിക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു.

തമിഴ്നാട്ടിലെ മെഡിക്കല്‍ കോളേജുകളില്‍ ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്കായി സീറ്റുകള്‍ നീക്കിവയ്ക്കാതെ മൗലികാവകാശ ലംഘനം നടത്തുന്നതായി ഹര്‍ജികളില്‍ ആരോപിച്ചിരുന്നു. 50 ശതമാനം സീറ്റുകള്‍ ഒ.ബി.സി വിഭാഗങ്ങള്‍ക്കായി നീക്കിവയ്ക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ, ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികളും ചില വ്യക്തികളുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.