കടയ്ക്കാവൂർ: താഴംപള്ളി മുതൽ നെടുങ്ങണ്ട വരെ പുതുതായി ടാർ ചെയ്ത റോഡിൽ സ്ഥാപിച്ചിട്ടുള്ള ഹമ്പുകൾ തിരിച്ചറിയാൻ കഴിയാത്തത് മൂലം നിരവധി അപകടങ്ങൾ ഉണ്ടാകുന്നു. റോഡിന്റെ വിവിധ ഭാഗങ്ങളിലും ദേവാലയങ്ങൾക്കും സ്കൂളുകൾക്കും സമീപവും പ്രധാന ജംഗ്ഷനുകളിലും ഹമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയിലൊന്നും തന്നെ സീബ്രാ ലൈനുകൾ വരച്ചിട്ടില്ല. യാത്രക്കാർക്ക് ഇത് തിരിച്ചറിയാൻ കഴിയുന്നില്ല. കഴിഞ്ഞ മൂന്ന് നാല് ദിവസം മുൻപ് കായിക്കര ആശാൻ സ്മാരകത്തിന് സമീപം അമ്മയും കുഞ്ഞും അടക്കം നിരവധി പേരാണ് ഹമ്പിൽ തട്ടി മറിഞ്ഞു വീണത്. മുട്ട കൊണ്ടു വന്ന ബൈക്ക് ഹമ്പു തിരിച്ചറിയാതെ ഓടിച്ചു വരികയും ഹമ്പിൽ തട്ടി വണ്ടി മറിഞ്ഞ് മുട്ട മുഴുവൻ പൊട്ടിപ്പോകുകയും യുവാവിന് പരിക്ക് ഏൽക്കുകയും ചെയ്തു. അടിയന്തരമായി ഈ ഹമ്പുകളിൽ യാത്രക്കാർക്ക് മനസിലാകുന്ന രീതിയിൽ സീബ്രാ ലൈനുകൾ വരയ്ക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് ഗ്രാമ പഞ്ചായത്ത് അംഗം എസ്. പ്രവീൺ ചന്ദ്ര പരാതി നൽകി.