malu

കഴക്കൂട്ടം: മംഗലപുരം ഗ്രാമ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ ആധുനിക ഷോപ്പിംഗ് കോംപ്ലെസ് യാഥാർത്ഥ്യമാകുന്നു. നാഷണൽ ഹൈവേയിൽ മംഗലപുരം ജംഗ്ഷനിൽ പഴയ കെട്ടിടം പൊളിച്ചു ആധുനിക ഷോപ്പിംഗ് മാൾ പണിയാൻ കഴിഞ്ഞ ദിവസം ചേർന്ന കമ്മിറ്റി യോഗത്തിൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

40 വർഷങ്ങൾക്ക് മുൻപ് കെട്ടിയ ഷോപ്പിംഗ് സെന്ററിൽ നിന്നും 10,000 രൂപ പോലും വാടക ലഭിക്കുന്ന സ്ഥിതിയല്ല നിലവിലുള്ളത്. എന്നാൽ ആധുനിക ഷോപ്പിംഗ് മാളിലൂടെ മാസം 5 ലക്ഷം രൂപയാണ് ഗ്രാമ പഞ്ചായത്ത് പ്രതീക്ഷിക്കുന്ന വരുമാനം. കേരളത്തിൽ ദേശീയ പാതയോട് ചേർന്ന് 50 സെന്റ് വസ്തു നിലവിലുള്ളത് മംഗലപുരത്തിനു മാത്രം. ജില്ലയിലെ നഗരത്തോട് ചേർന്ന പ്രദേശം. കൂടാതെ ടെക്‌നോപാർക്ക് 5 കിലോ മീറ്ററിൽ. മാത്രമല്ല ടെക്നോസിറ്റി, ബയോ - സയൻസ് പാർക്ക്‌ തുടങ്ങിയ പദ്ധതികളുള്ള ഗ്രാമ പഞ്ചായത്ത്. മെട്രോ റെയിൽ പദ്ധതി തുടങ്ങുന്നയിടം, വിഴിഞ്ഞം പോർട്ടിൽ നിന്നും ആരംഭിക്കുന്ന ഔട്ടർ കോറിഡോർ ഇടനാഴി വന്നു ചേരുന്ന ജംഗ്ഷൻ. അങ്ങനെ നഗരത്തെക്കാൾ വികസനത്തിലേക്ക് കുതിക്കുന്ന മംഗലപുരം ലോക ഭൂപടത്തിൽ ശ്രദ്ധയാകർഷിക്കുന്ന സമയത്താണ് ഇപ്പോഴത്തെ ഭരണസമിതിയുടെ അഭിമാനമാകുന്ന തീരുമാനം. 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ ചെലവാക്കിയാണ് കെട്ടിടത്തിന്റെ പ്ലാൻ വരച്ചത്. ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് മംഗലപുരം ഷാഫി തുടങ്ങിവച്ച മാളിന്റെ പ്രവർത്തനം നിലവിലെ കെട്ടിടം ഇരിക്കുന്ന ഭാഗം നാഷണൽ ഹൈവേ ഏറ്റെടുക്കുന്ന തീരുമാനത്തെ കാത്തിരിക്കുകയായിരുന്നു. കെട്ടിടം പുതിയത് കെട്ടുമ്പോൾ ചെലവ് വരുന്ന തുകയുടെ 25% കിട്ടുമെന്ന് പഞ്ചായത്തിന് ഉറപ്പുണ്ട്. ഇപ്പോഴുള്ള കെട്ടിടത്തിന്റെ പിറകിലുള്ള മംഗലപുരം മാർക്കറ്റ്, ഹൈവേ ഏറ്റെടുത്താലും ബാക്കി വരുന്ന 40 സെന്റിൽ ആണ് പുതിയ മാൾ നിർമ്മിക്കുന്നത്. ഷോപ്പിംഗ് മാളിനടിയിൽ മത്സ്യ ഫെഡ് ചെയ്യുന്ന ആധുനിക മാർക്കറ്റും പാർക്കിംഗ് സൗകര്യവും വരും.