തിരുവനന്തപുരം : വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തി വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്ന ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ ആ വീടും നിശ്ചിത ചുറ്റളവിലുള്ള മറ്റ് വീടുകളും ചേർത്ത് കണ്ടെയിൻമെന്റ് സോൺ ആയി പ്രഖ്യാപിക്കും. നേരത്തെ ഇത്തരം സാഹചര്യത്തിൽ വീട് ഉൾപ്പെടുന്ന വാർഡ് മൊത്തം കണ്ടെയിൻമെന്റ് സോൺ ആക്കിയിരുന്നു.
ഇളവുകൾ കൂടുതലായി അനുവദിച്ചതോടെ ഒരു പ്രദേശം പൂർണമായി അടച്ചിടാൻ കഴിയാത്തതിനാലാണ് പുതിയ നടപടി. സമ്പർക്കത്തിലൂടെ ഒരു നാട്ടുകാരന് രോഗം ബാധിച്ചാൽ പഞ്ചായത്തുകളിൽ വാർഡ് തലത്തിലും കോർപ്പറേഷനിൽ സബ് വാർഡ് തലത്തിലുമായിരിക്കും കണ്ടെയിൻമെന്റ് സോൺ. ചന്ത, തുറമുഖം, കോളനി, സ്ട്രീറ്റ്, താമസപ്രദേശം തുടങ്ങി പ്രാദേശിക സാഹചര്യമനുസരിച്ച് ദിവസവും രാത്രി 12 മണിക്ക് മുമ്പായി കണ്ടെയിൻമെന്റ് സോൺ വിജ്ഞാപനം ചെയ്യും. നിശ്ചിത ദിവസത്തേക്കാണ് പ്രഖ്യാപനം. ഇതിനുശേഷം നീട്ടുന്നത് കളക്ടർ തീരുമാനിക്കും. വാർഡുകളിൽ 50 ശതമാനത്തിലെറെ കണ്ടെയിൻമെന്റ് സോണുകളുള്ള തദ്ദേശസ്ഥാപനം റെഡ് കളർ കോഡഡ് ലോക്കൽ സെൽഫ് ഗവൺമെന്റാകും. 50 ശതമാനത്തിൽ താഴെയാകുമ്പോൾ ഇതൊഴിവാക്കും.
കൺടൈൻമെന്റ് സോൺ നിർണയിക്കാൻ 5 നിബന്ധനകൾ
1. ഒരു വാർഡിൽ ഒരു വ്യക്തി പ്രാദേശി സമ്പർക്കം വഴി കൊവിഡ് പോസിറ്റീവായാൽ.
2. വീടുകളിൽ ക്വാറന്റൈനിലുള്ള രണ്ട് പേർ പോസിറ്റീവായാൽ.
3. ഒരു വാർഡിൽ 10ലേറെ പ്രൈമറി കോൺടാക്ടിലുള്ളവർ നിരീക്ഷണത്തിലായാൽ.
4. ഒരു വാർഡിൽ 25ലേറെ പേർ സെക്കൻഡറി കോൺടാക്ടിലൂടെ നിരീക്ഷണത്തിലായാൽ.
5. കോവിഡ് വ്യാപനത്തിന സാദ്ധ്യത ഒരു സബ് വാർഡിലോ, ചന്ത, ഹാർബർ, ഷോപ്പിംഗ് മാൾ, സ്ട്രീറ്റ്, താമസപ്രദേശം ഇവയിലോ കണ്ടെത്തിയാൽ.