gangesanandha

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് വീണ്ടും അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരിയുടെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി പ്രശാന്തൻ കാണിയുടെ നേതൃത്വത്തിലുള്ള 15 പേരാണ് കേസ് അന്വേഷിക്കുന്നത്.

ഗംഗേശാനന്ദ ലൈംഗിക അതിക്രമത്തിനു ശ്രമിച്ചപ്പോൾ 23കാരിയായ വിദ്യാർത്ഥിനി സ്വയരക്ഷയ്ക്കായി ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു പരാതി. ഗംഗേശാനന്ദ ഉപദ്റവിച്ചിട്ടില്ലെന്നും പെൺകുട്ടിയുടെ കാമുകനടക്കമുള്ളവരുടെ നിർബന്ധത്താലാണ്‌ അതിക്രമം നടത്തിയതെന്നും പോക്‌സോ കോടതിയിലും ഹൈക്കോടതിയിലും ആദ്യം പരാതിക്കാരിയും പിന്നീട് മാതാപിതാക്കളും തിരുത്തി പറഞ്ഞിരുന്നു.

സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഉന്നതർക്ക് അടക്കം പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു. ഗൂഢാലോചന സംശയിക്കുന്ന തെളിവുകളും കണ്ടെത്തി. സമാന സംഭവങ്ങളുടെ ദൃശ്യങ്ങൾ രണ്ടു മാസം മുൻപു പെൺകുട്ടി ഇന്റർനെ​റ്റിൽ കണ്ടതായുള്ള മൊബൈൽ ഫോണിന്റെ ഫൊറൻസിക് റിപ്പോർട്ടാണ് അതിൽ പ്രധാനം. കാമുകന്റെയും സുഹൃത്തുക്കളുടെയും പങ്കും പ്രാദേശിക തർക്കങ്ങളെത്തുടർന്നുള്ള ഉന്നത ഇടപെടലും അന്വേഷിക്കാനാണു തീരുമാനം. സ്വാമിയെ മാത്രം പ്രതിയാക്കിയുള്ള പൊലീസ് അന്വേഷണത്തിൽ വീഴ്ചകളുണ്ടെന്നും കത്തിയിലെ വിരലടയാളം നഷ്ടപ്പെടുത്തിയെന്നും കത്തി എവിടെനിന്നു വന്നുവെന്നു കണ്ടെത്തിയില്ലെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു.