തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പതിമൂന്നാം പ്രതിയും സി.പി.എം പാനൂർ ഏരിയാ കമ്മറ്റി അംഗവുമായ പി.കെ.കുഞ്ഞനന്തൻ (73) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്തരിച്ചു. ഉദരത്തിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 9.30തോടെയായിരുന്നു അന്ത്യം.
ഹൈക്കോടതി ചികിൽത്സക്കായി ജാമ്യം അനുവദിച്ചതിനെ തുടർന്ന് മാർച്ചിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൾട്ടി സ്പെഷ്യാലിറ്റിയിൽ മെഡിക്കൽ ഐ.സിയുവിലായിരുന്നു. മൃതദേഹം രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയി. 2014 ജനുവരിയിലാണ് ടി.പി ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനകേസിൽ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. കൊലപാതകത്തിൽ കുഞ്ഞനന്തന് പങ്കില്ലെന്ന നിലപാടിലായിരുന്നു പാർട്ടി.
ഭാര്യ: ശാന്ത,മക്കൾ: ശബ്ന, ഷിറിൽ. മരുമക്കൾ: മനോഹരൻ, നവ്യ.