കിളിമാനൂർ: ജലക്ഷാമത്തിന്റെ മറ്റൊരു വേനൽക്കാലം കഴിഞ്ഞു, ജലസമൃദ്ധിയുമായി കാലവർഷമെത്തി. വാമനപുരം നദിയും ചിറ്റാറും ഒക്കെ നിറഞ്ഞൊഴുകുന്നു. ഓരോ വർഷവും ഉണ്ടാകുന്ന ജലക്ഷാമപരിഹാരത്തിന് തടയണകൾ നിർമ്മിക്കുമെന്ന വാഗ്ദാനവും ജലരേഖ പോലെയായി. ഓരോ വേനൽക്കാലത്തും കൊടും വരൾച്ച എത്തുമ്പോഴാണ് അധികൃതർ ആറ്റിലും തോടുകളിലും തടയണ നിർമ്മിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ആ സമയത്ത് അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളും തകൃതിയിലാകും. ഇതുകണ്ട് പൊതുജനം ആശ്വസിക്കും അടുത്ത വേനൽകാലത്തെങ്കിലും കുടിവെള്ളത്തിനായി ഓടേണ്ടല്ലോ എന്ന്. എന്നാൽ വേനൽ മാറി മഴയാകുന്നതോടെ തടയണയും ജലക്ഷാമവുമൊക്കെ മറക്കുകയാണ് പതിവ്.
ഇക്കഴിഞ്ഞ വേനലിലും കൊടും വരൾച്ചയാണ് പ്രദേശത്ത് അനുഭവപ്പെട്ടത്.
പ്രദേശത്തെ മുഴുവൻ കുടിവെള്ള പദ്ധതികളും വാമനപുരം ആറിനെയും ചിറ്റാറിനെയും ആശ്രയിച്ചാണ് സ്ഥിതിചെയ്യുന്നത്. മഴക്കാലത്ത് സമൃദ്ധമായി നിറഞ്ഞൊഴുകുന്ന ഈ പുഴകളിലെ ജലം തടയണകളോ മറ്റോ ഇല്ലാത്തതിനാൽ ഒഴുകി പോകുകയാണ് പതിവ്. വേനൽക്കാലങ്ങളിൽ ചാക്കുകളിൽ മണൽ നിറച്ചും മുളം കമ്പുകൊണ്ടാക്കെ താത്കാലിക തടയിണകൾ നിർമ്മിക്കുമെങ്കിലും ഇതെല്ലാം മഴക്കാലത്ത് കുത്തിയൊലിച്ചു പോകാറാണ് പതിവ്. ഇക്കൊല്ലവും വാമനപുരം നദിയിൽ ഇത്തരത്തിൽ തടയണകൾ നിർമ്മിക്കുകയും ,ഈ വർഷ കാലത്ത് അത് വെള്ളം കൊണ്ടു പോകുകയും ചെയ്തു. വർഷം തോറും ഇതിനുവേണ്ടിയും ലക്ഷങ്ങളാണ് ചെലവാക്കുന്നത്. ഇതിന് പകരമായി സ്ഥിരം തടയണകൾ നിർമ്മിക്കുകയും കുടിവെള്ള ക്ഷാമം ഒഴിവാക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.