america

ന്യൂയോർക്ക്: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനെ പൊലീസ് വീണ്ടും വെടിവച്ച് കൊലപ്പെടുത്തി. ഇരുപത്തിയേഴുകാരനായ റെയ്ഷാര്‍ഡ് ബ്രൂക്‌സിനെയാണ് പൊലീസ് ദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് അറ്റ്‌ലാന്‍റ പൊലീസ് മേധാവി എറിക്ക ഷീല്‍ഡ്‌സ് രാജിവച്ചു. വെടിയേറ്റ ബ്രൂക്‌സിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് ഫള്‍ട്ടന്‍ കൗണ്ടി ജില്ലാ അറ്റോര്‍ണി ഉത്തരവിട്ടു.

ജോര്‍ജ് ഫ്‌ളോയിഡിന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം യു.എസില്‍ അലയടിക്കുമ്പോഴാണ് അറ്റ്‌ലാന്‍റ പൊലീസ് മറ്റൊരു കറുത്തവര്‍ഗക്കാരനെ കൂടി വെടിവച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് ബ്രൂക്‌സ് പൊലീസ് വെടിയേറ്റ് കൊല്ലപ്പെടുന്നത്.

ബ്രൂക്‌സ് കാറിനുള്ളില്‍ കിടന്ന് ഉറങ്ങിയത് വെന്‍ഡീസ് റസ്റ്റാറന്‍റിന് മുന്നിലെ റോഡില്‍ ഗതാഗതകുരുക്കിന് കാരണമായി.

ഹോട്ടല്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ബ്രൂക്‌സ് തടയുകയും ബ്രീത് അനലൈസര്‍ പരിശോധനക്ക് വിസമ്മതിക്കുകയും ചെയ്തു.തുടര്‍ന്ന് പൊലീസുമായി കയ്യാങ്കളിയുണ്ടാകുകയും പൊലീസിന്‍റെ ടേസര്‍ കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത ബ്രൂക്‌സിനെ പൊലീസ് പിന്തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നുവെന്ന് യു.എസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെന്‍ഡീസ് റസ്റ്റാറന്‍റിലെ സി.സി.ടി.വി ദൃശ്യങ്ങളും ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ബ്രൂക്‌സിന്‍റെ മരണത്തെ തുടര്‍ന്ന് അറ്റ്‌ലാന്‍റയില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്.