wakaf-land

കാസർകോട്: തൃക്കരിപ്പൂരിൽ കോടികൾ വിലമതിക്കുന്ന വഖഫ് ഭൂമി മുസ്ലീം ലീഗ് എം.എൽ.എ എം.സി കമറുദ്ദീൻ ചെയർമാനായ ട്രസ്റ്റിന് നിയമവിരുദ്ധമായി വിറ്റെന്ന് ആരോപണം. ഇതേ തുടർന്ന് ഭൂമി കൈമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമസ്ത യുവജനവിഭാഗം നേതാവുൾപ്പെടെ രണ്ട് പേർ വഖഫ് ബോർഡിന് പരാതി നൽകി.

ഫെബ്രുവരി 26-നാണ് ഭൂമിയും കെട്ടിടങ്ങളും എം.എൽ.എ ചെയർമാനായ ട്രസ്റ്റിന്‍റെ പേരിൽ രജിസ്റ്റർ ചെയ്തത്. രണ്ട് ഏക്കർ ഭൂമിയിൽ പതിനാറായിരം ചതുരശ്രയടി വിസതീർണ്ണമുള്ള രണ്ട് നില സ്കൂൾ കെട്ടിടവും നിസ്ക്കാര പള്ളിയുമുണ്ട്. പരാതിയിൽ അന്വേഷണം തുടങ്ങിയെന്നും വഖഫ് ഭൂമിയാണെങ്കിൽ തിരിച്ചുപിടിക്കുമെന്നും സംസ്ഥാന വഖഫ് ബോർഡ് അറിയിച്ചു.

അതേസമയം വാങ്ങിയത് വഖഫ് ഭൂമിയല്ലെന്നും, സമസ്തയാണ് കാര്യങ്ങൾ വ്യക്തമാക്കേണ്ടതെന്നുമാണ് എം.എൽ.എയുടെ പ്രതികരണം. വഖഫ് നിയമപ്രകാരം, വഖഫ് ഭൂമി വിൽക്കാനും കൈമാറ്റം ചെയ്യാനും സംസ്ഥാന വഖഫ് ബോർഡിന്‍റെ അനുമതി വേണം. പരസ്യ ലേലവും നടത്തണം. എന്നാൽ 1997ൽ വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത ജാമിയ സാദിയ ഇസ്ലാമിയ എന്ന സംഘടന രണ്ട് ഏക്കറോളം ഭൂമി മഞ്ചേശ്വരം എം.എൽ.എ ചെയർമാനായ തൃക്കരിപ്പൂർ എജ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന് അനധികൃതമായി വിറ്റെന്നാണ് പരാതി.