കൊല്ലം: കൊല്ലം കോർപറേഷൻ ഓഫിസിൽ മേയറുടെ മുറിയ്ക്ക് മുന്നിൽ മൂർഖൻ പാമ്പ്. കഴിഞ്ഞ ദിവസം നാലര കഴിഞ്ഞപ്പോഴാണ് പാമ്പിനെ കണ്ടത്. തല്ലിക്കൊന്നെങ്കിലും വരാന്തയിൽ ഉൾപ്പെടെ തിരക്കുളള സമയത്ത് താഴത്തെ നിലയിൽ നിന്നു പാമ്പ് മുകളിലെത്തിയത് ദുരൂഹത വർദ്ധിപ്പിക്കുകയാണ്. പാമ്പിനെ കാണുമ്പോൾ മേയർ ഹണി ബഞ്ചമിൻ ചേംബറിൽ ഇല്ലായിരുന്നെങ്കിലും മേയർ ചേംബറിലേക്ക് മടങ്ങിയെത്തുമ്പോഴേക്കും തല്ലിക്കൊന്നു.
കോർപറേഷൻ ഓഫിസ് ചായം തേച്ചു മോടി പിടിപ്പിക്കാൻ തുടങ്ങിയപ്പോൾ പാമ്പുകൾ മാളം വിട്ടു പുറത്തിറങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പടിക്കെട്ടുകൾ കയറി പാമ്പ് മേയറുടെ ഓഫിസിന് മുന്നിലെത്തിയത് എങ്ങനെയെന്നാണു ജീവനക്കാരുടെ സംശയം. ദിവസവും ഒട്ടേറെപ്പേർ എത്തുന്ന കോർപറേഷൻ ഓഫിസിൽ ഏറ്റവും തിരക്കേറിയ സ്ഥലത്തു തുടർച്ചയായി പാമ്പിനെ കാണുന്നുണ്ടെങ്കിലും മാളങ്ങൾ അടച്ചു സുരക്ഷിതത്വം ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ അനാസ്ഥ കാണിക്കുന്നതായി പരാതി ഉയരുന്നുണ്ട്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ കോർപറേഷൻ ഓഫിസിൽ കാണുന്ന നാലാമത്തെ പാമ്പാണിത്. മറ്റ് 3 പാമ്പിനെയും കണ്ടത് താഴത്തെ നിലയിലാണ്. ഹെൽത്ത് ഓഫിസറുടെ മുറിക്കു മുന്നിലും റവന്യു വിഭാഗത്തിന് മുന്നിലും അന്വേഷണ കൗണ്ടറിനു മുന്നിലും ആണ് കഴിഞ്ഞ ദിവസങ്ങളിൽ പാമ്പിനെ കണ്ടത്. ഇവയെ തല്ലിക്കൊല്ലുകയായിരുന്നു.