ചിറയിൻകീഴ്: നാല് റോഡുകളുടെ സംഗമസ്ഥലവും ചിറയിൻകീഴിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രവുമായ വലിയകട ജംഗ്ഷനിൽ പബ്ലിക് ടോയ്‌ലെറ്റ് വേണമെന്ന ആവശ്യം ശക്തമാകുന്നു. ചിറയിൻകീഴ് ടൗൺ എന്നറിയപ്പെടുന്ന വലിയകട കേന്ദ്രീകരിച്ചാണ് ചന്തയും ബാങ്കുകളും സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലധികവും പ്രവർത്തിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി നിത്യേനെ ഇവിടെ എത്തുന്നത്. ഇവരിൽ പലരും പ്രാഥമിക ആവശ്യത്തിനുള്ള സൗകര്യം പോലും ഇല്ലാത്തതിനാൽ വളരെയധികം ബുദ്ധിമുട്ടുകയാണ്. ചിറയിൻകീഴ്, അഴൂർ ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ആറ്റിങ്ങലിൽ വിവിധ ആവശ്യങ്ങൾക്ക് പോകുന്ന സ്ത്രീകളടക്കം നിരവധി പേർ വലിയകട ജംഗ്ഷൻ വഴിയാണ് പോകാറ്. പുരുഷന്മാരെക്കാൾ സ്ത്രീകളാണ് ഇത്തരം പ്രശ്നങ്ങളിൽ ഏറെ ക്ലേശം അനുഭവിക്കുന്നത്. പലപ്പോഴും ഇവർക്ക് സമീപത്തെ വീടുകളെയോ മറ്റു സ്ഥാപനങ്ങളെയോ ആവും ആശ്രയിക്കേണ്ടിവരുന്നത്. കൊവിഡ് 19 വ്യാപനത്തിന്റെ കാലഘട്ടമായതിനാൽ അപരിചിതർ എത്തി അത്യാവശ്യത്തിന് ടോയ്‌ലെറ്റ് ഉപയോഗിച്ചോട്ടോയെന്ന് ചോദിച്ചാൽ പോലും ഉടമസ്ഥർക്ക് കൊടുക്കുവാൻ പ്രായസമുള്ള കാലമാണിത്. മാത്രമല്ല ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പല കച്ചവടക്കാരും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്. ആണുങ്ങളിൽ പലരും ആളൊഴിഞ്ഞ ഇട റോഡുകളിലും മറ്റിടങ്ങളിലും പോയാണ് മൂത്രശങ്ക മാറ്റുന്നത്. വലിയകട കേന്ദ്രീകരിച്ച് കംഫർട്ട് സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമായികൊണ്ടിരിക്കുകയാണ്. അഴൂർ കടവ് പാലം, പെരുമാതുറ - താഴം പള്ളി പാലം, ശാർക്കര - മഞ്ചാടിമൂട് ബൈപ്പാസ് എന്നിവ യാഥാർത്ഥ്യമായതോടെ വലിയകടയിലെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്. ചിറയിൻകീഴ് മേൽപ്പാലം യാഥാർത്ഥ്യമാകുന്നതോടെ തിരക്ക് ഇനിയും പതിന്മടങ്ങ് വർദ്ധിക്കും. ജനത്തിരക്ക് വർദ്ധിക്കുന്നതിന് അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

ചിറയിൻകീഴിൽ ചിതറിക്കിടക്കുന്ന സർക്കാർ സ്ഥാപനങ്ങളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഒരു മിനി സിവിൽ സ്റ്റേഷൻ നിർമിച്ച് അതിനോടൊപ്പം ഒരു പൊതു ടോയ്‌ലെറ്റ് കൂടി നിർമിക്കണമെന്ന പൊതുജനാഭിപ്രായവുമുണ്ട്.