തിരുവനന്തപുരം: സമ്പൂർണ ലോക്ക് ഡൗണിൽ ഇളവ് അനുവദിച്ച ശേഷമുള്ള ആദ്യ ഞായറാഴ്ചയായിരുന്ന ഇന്നലെ. ആവശ്യ സർവീസുകളും നിയന്ത്രണങ്ങളിൽ ഇളവു നൽകിയിട്ടുള്ള മേഖലയിലുമുള്ളവരെയും മാത്രമേ പുറത്തിറങ്ങാൻ അനുവദിച്ചുള്ളു. വീടുകളിൽ നിന്ന് ആരാധനാലയങ്ങളിലേക്കും തിരിച്ചും പോകാനും പരീക്ഷയ്ക്കും പോകാനും തടസമുണ്ടായില്ല. അതേസമയം അനാവശ്യയാത്ര നടത്തിയവർക്കെതിരെ പൊലീസ് എപ്പിഡെമിക്ക് ഒാർഡിനൻസ് പ്രകാരം കേസെടുത്തു. മെഡിക്കൽ ഡെന്റൽ കോളേജുകളിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് കോളേജിലേക്കു പോകാനും സർക്കാർ അനുമതിയുണ്ടായിരുന്നു. കൊവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. പാൽ, പത്രവിതരണം എന്നിവ തടസപ്പെട്ടില്ല. വഴുതക്കാട്, പൂജപ്പുര, തിരുവല്ലം, അട്ടക്കുളങ്ങര, മണ്ണന്തല, പി.എം.ജി, പാളയം, പേട്ട, സ്റ്റാച്യു, ജഗതി കേശവദാസപുരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പൊലീസ് പരിശോധന കർശനമാക്കിയിരന്നു. അവശ്യ
സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും മിക്കവയും അടഞ്ഞുകിടന്നു. മെഡിക്കൽ സ്റ്റോറുകളും ഭൂരിഭാഗം ഹോട്ടലുകളും തുറന്നില്ല. ചില ഹോട്ടലുകളിൽ ഓൺലൈൻ ഭക്ഷണവിതരണം നടന്നു.
കേസുകൾ - 215
അറസ്റ്റിലായവർ - 165
കസ്റ്റഡിയലെടുത്ത
വാഹനങ്ങൾ - 97