തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരത്ത് കൂലിപ്പണിക്കാരനാണ് മരിച്ചത്. ജൂൺ 12ന് മരിച്ച വഞ്ചിയൂർ സ്വദേശിയായ എസ്. രമേശനാണ് ( 65) കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഇദ്ദേഹത്തിന് രോഗംബാധിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.
ആസ്ത്‌മ രോഗത്തെ തുടർന്ന് രണ്ടുമാസത്തിലേറെയായി ഇദ്ദേഹം ജോലിക്ക് പോയിരുന്നില്ല. കഴിഞ്ഞമാസം 23 മുതൽ 25 വരെ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് വീട്ടിലേക്ക് അയച്ചു. ഈാമാസം 10ന് രോഗം കൂടിയതോടെ വീണ്ടും ജനറൽ ആശുപത്രിയിലെത്തി. അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് അയച്ചു. 11ന് വീട്ടിലേക്ക് മടക്കി. 12ന് ആരോഗ്യനിലവഷളായതോടെ വീണ്ടും ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടർന്നാണ് സ്രവ പരിശോധന നടത്തിയത്. സ്വാഭാവികമരണമെന്ന് കരുതി മക്കൾ പോസ്റ്റുമോർട്ടം ഒഴിവാക്കാനായി വഞ്ചിയൂർ പൊലീസിന്റെ അനുമതി തേടി. പൊലീസ് മക്കളുടെ സ്റ്റേറ്റ്മെന്റ് രേഖപ്പെടുത്തി. കൊവിഡ് സ്ഥിരീകരിച്ചതോടെ സ്‌റ്റേറ്റ്‌മെന്റ് എടുത്ത പൊലീസുകാരെ നിരീക്ഷണത്തിലേക്ക് മാറ്റി സ്റ്റേഷൻ അണുനശീകരിക്കാനുള്ള നടപടി തുടങ്ങി.