covid-19
COVID 19,COVID 19 TAMILNADU,PM MODI

നാഗർകോവിൽ: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ നാല് ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലാണ് സമ്പൂർണ ലോക്ക് ഡൗൺ. വൈറസ്ബാധ അതിതീവ്രമായ ചെന്നൈ അടക്കമുള്ള അതിതീവ്ര മേഖലകൾ അടച്ചിടണമെന്ന് വിദഗ്ദ്ധ സമിതി സർക്കാരിനോട് ശുപാർശ ചെയ്തതിന് പിന്നാലെയാണ് നടപടി.

അവശ്യ സർവീസുകൾക്ക് മാത്രമാകും അനുമതി. ജൂൺ 19 മുതൽ 30 വരെയാണ് സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കുക. റോയപുരം, കോടമ്പാക്കം, തേനംപേട്ട് ഉൾപ്പെടെ ആറ് മേഖലകളിൽ നിയന്ത്രണം ശക്തമാക്കണമെന്നായിരുന്നു വിദഗ്ദ്ധ സമിതിയുടെ നിർദേശം. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിളിച്ച ഉന്നതതല യോഗം ചർച്ച ചെയ്ത ശേഷമാണ് നാല് ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. തമിഴ്നാട്ടിലെ 44000 ത്തിലധികം കൊവിഡ് ബാധിതരിൽ 32000 ത്തോളം പേർ ചെന്നൈയിലാണ്. ചെന്നൈയിൽ നിന്ന് മറ്റ് ജില്ലകളിലേക്ക് ഇ പാസുകൾ നൽകുന്നത് നിറുത്തിവച്ചിരിക്കുകയാണ്. അതേസമയം, തമിഴ്നാട് സെക്രട്ടേറിയറ്റിൽ 56 ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ കൊവിഡ് സ്ഥിരീകരിച്ചവർ 127 ആയി. സെക്രട്ടേറിയറ്റിലെ പ്രസ് റൂം അടച്ചു.