biju-prabhakar

തിരുവനന്തപുരം: പ്രൊഫ. സുശീൽഖന്ന റിപ്പോർട്ടിലെ നിർദേശങ്ങൾ പൂർണ്ണമായും നടപ്പാക്കാൻ കഴിയില്ലെന്ന് കെ.എസ്.ആർ.ടി.സി എം.ഡിയായി ചുമതലയേറ്റ ബിജുപ്രഭാകർ പറഞ്ഞു.80 ശതമാനം നിർദേശങ്ങൾ ഫലവത്താണ്. മദ്ധ്യനിര മാനേജ്‌മെന്റിൽ പ്രൊഫഷണലുകളെ നിയമിക്കുക, ഭരണസമിതി പരിഷ്‌കരിക്കുക തുടങ്ങിയ നിർദേശങ്ങൾ നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ട്. കഴിവുള്ള ജീവനക്കാർ ഇവിടെയുണ്ട്. അവരെ വിശ്വാസത്തിലെടുത്തുവേണം പുനരുദ്ധാരണ നടപടികൾ സ്വീകരിക്കേണ്ടത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുക പ്രായോഗികമല്ല. ടെക്‌നിക്കൽ മേഖലയിൽ ഖന്ന റിപ്പോർട്ട് പൂർണ്ണമല്ലെന്നും കൂട്ടിച്ചേർക്കലുകൾ വേണമെന്നും അദ്ദേഹം പറഞ്ഞു.


സമ്പൂർണ്ണ കമ്പ്യൂട്ടർവത്കണം മൂന്നുമാസത്തിനുള്ളിൽ പൂർത്തീകരിക്കും. ഏത് ബസാണ് ലാഭത്തിലുള്ളത് നഷ്ടമുണ്ടാക്കുന്നത് എന്നത് സംബന്ധിച്ച് വ്യക്തമായ ധാരണ ലഭിക്കണം. മൂന്നുവർഷത്തിലുള്ളിൽ സ്ഥാപനത്തെ മെച്ചപ്പെടുത്താനാകും. ബസ് ചാർജ്ജ് വർദ്ധിപ്പിക്കുന്നതിലൂടെ വരുമാനം ഉയരുമെങ്കിലും യാത്രക്കാർ ഇരുചക്രവാഹനങ്ങളിലേക്ക് നീങ്ങും. പൊതുഗതാഗതം ലാഭമുണ്ടാക്കാനുള്ള വഴിയല്ല. കാറിൽ യാത്ര ചെയ്യുന്നവരെ ബസുകളിലേക്ക് ആകർഷിക്കാനാകില്ല. പകരം ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നവരെ ബസുകളിലേക്ക് എത്തിക്കാൻ കഴിയണം. ഒരു ബസിന് 30 ഇരുചക്രവാഹനങ്ങൾ നിരത്തിലിറങ്ങുന്നത് ഒഴിവാക്കാനാകും. ഗതാഗതക്കുരുക്കും അന്തരീക്ഷ മലിനീകരണവും കുറയ്ക്കാൻ കഴിയും. പൊതുഗതാഗതം ശക്തിപ്പെടുത്തി സ്വകാര്യവാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നത് കുറയ്ക്കുക എന്നതാണ് പ്രായോഗികമാർഗം. ബസ് സ്റ്റാൻഡുകളിൽ ബൈക്ക് പാർക്കിംഗ് സംവിധാനവും, ലോക്കറുകളും, വിശ്രമകേന്ദ്രങ്ങളും ഒരുക്കിയാൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാകും. സ്റ്റാൻഡുകളിൽ സ്ത്രീ യാത്രക്കാർക്ക് വിശ്രമസങ്കേതം ഒരുക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്നും ബിജു പ്രഭാകർ പറഞ്ഞു.


നിലവിലെ സ്ഥിതിയിൽ പെൻഷൻ സർക്കാർ ഏറ്റെടുക്കേണ്ടിവരും. മൂന്നുമാസത്തേയ്ക്ക് സർക്കാർ സഹായമില്ലാതെ ശമ്പളം നൽകാൻ കഴിയില്ല. ഇനി ഇലക്ട്രിക്ക് ബസുകളുടെ കാലമാണ്. അതിനോട് മുഖം തിരിച്ച് നിന്നിട്ട് കാര്യമില്ല. ബസ് വാങ്ങുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് മുമ്പ ഈ സാഹചര്യങ്ങളെല്ലാം പരിഗണിക്കേണ്ടതുണ്ടെന്നും ബിജു പ്രഭാകർ പറഞ്ഞു. സാമൂഹിക നീതിവകുപ്പ് സെക്രട്ടറിയായ അദ്ദേഹത്തിന് കെ.എസ്.ആർ.ടി.സിയുടെ അധികചുമതലയാണ് നൽകിയിട്ടുള്ളത്.