കൊട്ടാരക്കര: കേരള ഹൗസിംഗ് ഫിനാൻസ് എന്ന സ്ഥാപനത്തിന്റെ പേരിൽ അമിത പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ച ശേഷം പലിശയോ മുതലോ നൽകാതെ സ്ഥാപനം പൂട്ടി കടന്നയാളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിന്റെ കൊട്ടാരക്കര പുലമൺ ബ്രാഞ്ച് മാനേജർ അടൂർ മുല്ലശേരിയിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ നായരാണ് (56) അറസ്റ്റിലായത്. പുത്തൂർ സ്വദേശിനി ജില്ലാ പൊലീസ് ചീഫിന് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. കേരളത്തിലുടനീളം 26 ബ്രാഞ്ചുകൾ പ്രവർത്തിപ്പിച്ച് സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നു. കൊട്ടാരക്കര സി.ഐ പ്രശാന്ത്, എസ്.ഐ മാരായ രാജൻ, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.