കൊച്ചി: പെരുമ്പാവൂരിൽ ബാങ്കിന്റെ ചില്ലു വാതിലിൽ ഇടിച്ച് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയും, പെരുമ്പാവൂർ നഗരസഭ സെക്രട്ടറിയും അന്വേഷണം നടത്തി മൂന്നാഴ്‍ച്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
ബാങ്കിൽ സ്ഥാപിച്ചിരുന്നത് ഗുണനിലവാരം കുറഞ്ഞ നേർത്ത ഗ്ലാസായതിനാലാണ് തുറക്കാൻ ശ്രമിച്ചപ്പോൾ തന്നെ പൊട്ടിത്തകർന്നതെന്ന് പരാതിയുള്ള പശ്ചാത്തലത്തിലാണ് കമ്മിഷൻ നടപടികളിലേക്ക് പ്രവേശിച്ചത്. അതേസമയം സംഭവം നടന്ന ബാങ്കിൽ പൊലീസ് പരിശോധന തുടരുകയാണ്. പെരുമ്പാവൂരിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിലാണ് പൊലീസ് പരിശോധന നടത്തുന്നത്. ചില്ലിന്റെ ഗുണമേന്മ സംബന്ധിച്ച് ശാസ്ത്രീയ പരിശോധനയും നടത്തും.
ഗുണനിലവാരമില്ലാത്ത അപകടകരമായ ഗ്ലാസ് പ്രധാന വാതിലിൽ വന്നതിൽ പരാതിയുണ്ടെന്ന് മരിച്ച ബീനയുടെ ഭർത്താവിന്റെ സഹോദരൻ ഷാനു മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ബാങ്കിന് മുന്നിലെ വാതിലിൽ ഇടിച്ച് ഗ്ലാസ് പൊട്ടി വീണ് വയറിൽ തുളച്ച് കയറിയാണ് കൂവപ്പാടി ചേലക്കാട്ടിൽ ബൈജു പോളിന്റെ ഭാര്യ ബീന മരിച്ചത്. പെരുമ്പാവൂർ എ.എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.