ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കാൻ കേരളത്തിന് അനുമതിയില്ല. ഏഴ് സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാർക്കാണ് യോഗത്തിൽ സംസാരിക്കാനായി കേന്ദ്രം ഇന്ന് അനുമതി നൽകിയിരിക്കുന്നത്.
ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് രണ്ട് ദിവസത്തെ യോഗം തുടങ്ങുന്നത്. ആകെ 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും അഡ്മിനിസ്ട്രേറ്റർമാരുമാണ് ആദ്യ ദിനം യോഗത്തിൽ പങ്കെടുക്കുന്നത്. രാജ്യത്ത് കൂടുതൽ കൊവിഡ് കേസുകളുള്ള മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ നിലപാട് നരേന്ദ്ര മോദി നാളെ കേൾക്കും. ചെന്നൈ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തമിഴ്നാട് ഇന്നലെ തീരുമാനിച്ചിരുന്നു. എന്നാൽ ദേശീയ ലോക്ക്ഡൗൺ തിരിച്ചു കൊണ്ടുവരുന്നത് അജണ്ടയിൽ ഇല്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.