തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ കെ.എസ്.ഇ.ബി വർദ്ധന വരുത്തിയിട്ടില്ലെന്നും അധിക ചാർജ് ഈടാക്കിയെങ്കിൽ തിരിച്ചുനൽകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വൈദ്യുതി ബില്ലിലെ നിരക്ക് വർദ്ധന വിവാദമായതോടെയാണ് കെ.എസ്.ഇ.ബിയെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരിക്കുന്നത്.
ഏപ്രിൽ മെയ് മാസങ്ങളിൽ ഇക്കുറി ലോക്ക് ഡൗൺ വന്നതോടെ ഉപഭോഗം വൻതോതിൽ ഉയർന്നെന്നും അതാണ് ബില്ലിൽ പ്രതിഫലിച്ചതെന്നുമാണ് കെ.എസ്.ഇ.ബി വാദമെങ്കിലും ഇത് കേരളത്തിലെ ഒന്നേകാൽ കോടിയോളം വരുന്ന ഉപഭോക്താക്കളിൽ ഭൂരിഭാഗം പേരും അംഗീകരിക്കുന്നില്ല. ഫെബ്രുവരി മുതൽ നേരിട്ട് റീഡിംഗ് എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ നാലു മാസത്തെ റീഡിംഗ് ഒരുമിച്ചെടുത്ത് അതിന്റെ ശരാശരി കണ്ടാണ് ബില്‍ തയ്യാറാക്കിയത്.
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഉപഭോഗം താരതമ്യേന കുറവായിരുന്നു. ഏപ്രിൽ മെയ് മാസങ്ങളിലാകട്ടെ കൂടുതലും. എന്നാൽ ശരാശരി ബിൽ തയ്യാറാക്കിയപ്പോൾ ഏപ്രില്‍ മെയ് മാസങ്ങളിലെ ഉയർന്ന ഉപഭോഗത്തിന്റെ ഭാരം കൂടി ഫെബ്രുവരി, മാർച്ച് മാസത്തെ ബില്ലിലും പ്രതിഫലിച്ചു. മാത്രമല്ല, ദ്വൈമാസ ബില്ലിംഗിൽ 60 ദിവസം കൂടുമ്പോൾ ബിൽ തയ്യാറാക്കേണ്ടതാണങ്കിലും പലയിടത്തും 70 ദിവസത്തിലേറെ കഴിഞ്ഞാണ് ബിൽ തയ്യാറാക്കിയത്. 240 യൂണിറ്റ് വരെ സബ്‍സിഡി ഉണ്ടെങ്കിലും ശരാശരി ബിൽ വന്നതോടെ പലർക്കും സബ്‍സിഡി നഷ്ടമാവുകയും ചെയ്തു.