ഭോപ്പാൽ: മാസ്ക്കുകൾ ജീവിതത്തിന്റെ ഭാഗമായപ്പോൾ അതിന് തിളക്കം നൽകേകികയാണ് മദ്ധ്യപ്രദേശുകാർ. വെറുമൊരു മാസ്ക്ക് പോര. വച്ചാൽ അത് നാലാൾ കാണണം. ആ രീതിയിൽ മാസ്ക്ക് മാറിയപ്പോൾ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയുമൊക്കെ പല മുഖങ്ങളിലും ചിരിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ മാസ്ക് ഒരു ട്രെൻഡായി മാറുകയാണ്.
മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹന്റേയും, മുൻ മുഖ്യമന്ത്രി കമൽനാഥിന്റേയും പടം വച്ച മാസ്ക്കുകളുമുണ്ട്.
ഇത്തരത്തിലുള്ള 1000 ത്തിലധികം മാസ്‌ക്കുകൾ ദിനം പ്രതി വിറ്റുപോകുന്നുവെന്ന് കടയുടമകൾ പറയുന്നത്. മോദിയുടെ മാസ്ക്കിനാണ് പ്രിയമേറെ. അത് കഴിഞ്ഞാൽ ശിവരാജ് സിംഗ് ചൗഹന്റേയും മാസ്‌ക്കിനാണ്. രാഹുൽ ഗാന്ധിയുടേയും കമൽനാഥിന്റേയും മാസ്‌കിനും ആവശ്യക്കാർ ഏറെയാണ്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മാസ്ക്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുമ്പോൾ മദ്ധ്യപ്രദേശിൽ ജനങ്ങൾ മാസ്ക്കിനെ സ്വയം ഏറ്റെടുത്തു കഴിഞ്ഞു. പ്രിയ നേതാക്കളാൽ ചന്തം പകരുന്ന മാസ്ക്കുകളും വച്ച് ജനങ്ങളങ്ങനെ റോഡിലിറങ്ങുകയാണ്. പൊലീസിനും സർക്കാരിനും പരമസുഖം. ഒരു പിഴയും ഈടാക്കേണ്ട. ഇനി സിനിമാ താരങ്ങളുടെ പടം വച്ചുള്ള മാസ്ക്കുകൾ ഉടനെ ഇറങ്ങുമെന്നാണ് അറിയുന്നത്.
ഉത്തരാഖണ്ഡിൽ മാസ്‌ക് ധരിക്കാത്തവർക്ക് 5000 രൂപ പഴിയും ആറ് മാസം വരെ തടവുമാണ് ശിക്ഷ. ഡൽഹിയിൽ മാസ്‌ക് ധരിക്കാത്തവർക്ക് 1000 രൂപ വരെയും, ഛത്തീസ്ഗഢിൽ 100 രൂപയും, ഉത്തർപ്രദേശിൽ 500 രൂപയുമാണ് പിഴ. കേരളത്തിലും പിഴ ഇങ്ങനെയാണ്. മാസ്‌ക് ധരിച്ചില്ലെങ്കിൽ ഒഡിഷയിലെ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം കിട്ടില്ല.