തിരുവനന്തപുരം : ജില്ലയിൽ ഇന്നലെ കെ.എസ്.ആർ.ടി.സി ഡ്രൈവർ അടക്കം നാലുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പാപ്പനംകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവറായ തൃശൂർ സ്വദേശി (40), വർക്കല സ്വദേശികളായ സ്ത്രീയും (30), രണ്ടു വയസുള്ള കുഞ്ഞും, തിരുവനന്തപുരത്ത് മൊബൈൽ ഷോപ്പ് നടത്തുന്ന മലപ്പുറം സ്വദേശി (28) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ ജൂൺ രണ്ടിന് തൃശൂരിൽ നിന്ന് ബൈക്കിലാണ് തിരുവനന്തപുരത്ത് എത്തിയത്. റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള യാത്രക്കാരെ നിരീക്ഷണ കേന്ദ്രത്തിലും തമിഴ്നാട് അതിർത്തിയിലും എത്തിച്ചിരുന്നു. ഞായറാഴ്ചയാണ് രോഗലക്ഷണം പ്രകടിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാൾക്കൊപ്പം താമസിച്ചിരുന്ന 17 ജീവനക്കാരെ ക്വാറന്റൈനിലേക്ക് വിട്ടു. ഡിപ്പോയും അണുവിമുക്തമാക്കി. തിരുവനന്തപുരത്ത് മൊബൈൽ ഷോപ്പ് നടത്തുന്ന മലപ്പുറം സ്വദേശി മേയ് 27 നാണ് മലപ്പുറത്തു നിന്ന് എത്തിയത്. പേട്ടയിൽ താമസിക്കുന്ന ഇയാളുടെ ഷോപ്പ് മണക്കാട്ടാണ്. രോഗലക്ഷണം കണ്ടതിനെ തുടർന്ന് ഞായറാഴ്ചയാണ് ഇയാളുടെ സ്രവ പരിശോധന നടത്തിയത്. സ്ത്രീയും കുഞ്ഞും ചെന്നൈയിൽ നിന്ന് ഈ മാസം 14 നാണ് എത്തിയത്.

ജില്ലയിൽ ഇന്നലെ പുതുതായി 929 പേർ രോഗനിരീക്ഷണത്തിലായി. 324 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 15369പേർ വീടുകളിലും 1038പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 32 പേരെ പ്രവേശിപ്പിച്ചു.
34 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 171 പേർ നിരീക്ഷണത്തിലുണ്ട്.

ഇന്നലെ 287 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്നലെ 327 പരിശോധനാ ഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 43 സ്ഥാപനങ്ങളിലായി 1038 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവർ -16578
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -15369
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -171
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -1038
ഇന്ന് പുതുതായി നിരീക്ഷണത്തിലായവർ -929