home

കിളിമാനൂർ: വീട്ടിൽ വൈദ്യുതിയില്ലാത്തതിനാൽ ഓൺലൈൻ പഠനത്തിനായി ഇനി മിഥുനും, നിതിനും, നിത്യക്കും അടുത്ത വീടുകളിലേക്ക് ഓടണ്ട. ബി.സത്യൻ എം.എൽ.എയുടെ ഇടപെടലിൽ ഇവരുടെ വീട്ടിലും ഉടൻ വൈദ്യുതിയെത്തും. ന​ഗരൂർ പഞ്ചായത്തിലെ വാർഡ് എട്ട് കോട്ടയ്ക്കൽ നിധി ഭവനിൽ മണികണ്ഠൻ, ദീപ ദമ്പതിമാരുടെ മക്കളാണ് ഈ കുട്ടികൾ. മൂത്തയാൾ ഒമ്പതാം ക്ലാസിലും ഇളയകുട്ടികൾ 4, 3 ക്ലാസുകളിലും പഠിക്കുന്നു.

കുടുംബം ചെറിയ ഒറ്റമുറി വീട് വെച്ച് ഇവിടെ താമസമാക്കിയിട്ട് അധി​കകാലമായില്ല. എന്നാൽ വൈദ്യുതി എടുക്കണമെങ്കിൽ പോസ്റ്റുകൾ സ്ഥാപിക്കണം. അതിന് കെ.എസ്.ഇ.ബിയിൽ ഭീമമായ തുകയും ചെലവാകും. വൈദ്യുതി ഇല്ലാത്തതിന്റെ പേരിൽ കുട്ടികളുടെ ഓൺലൈൻ പഠനം മുടങ്ങുന്നതിൽ കുടുംബം വിഷമത്തിലായിരുന്നു.

വിവരം ബി. സത്യൻ എം.എൽ.എയുടെ ശ്രദ്ധയിൽപെടുകയും എം.എൽ.എ അടിയന്തര ഇടപെടൽ നടത്തുകയുമായിരുന്നു. ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥർക്കൊപ്പം എം.എൽ.എ ഇവരുടെ വീട്ടിലെത്തി. അടിയന്തരമായി പോസ്റ്റ് സ്ഥാപിച്ച് വൈദ്യുതി എത്തിക്കാനുള്ള നടപടികൾ ‌ഉറപ്പാക്കി. വൈദ്യുതിക്കൊപ്പം എം.എൽ.എയുടെ അഭ്യർത്ഥന മാനിച്ച് കെ.എസ്.ഇ.ബി വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ഇവർക്ക് ടി.വിയും നൽകും. ഇതൊടൊപ്പം കുടുംബത്തിന് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വികസന വകുപ്പ് മുഖേന നല്ല വീട് ഒരുക്കുമെന്നും എം.എൽ.എ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ എൽ. ശാലിനി, സി.പി.എം ലോക്കൽ കമ്മിറ്റിസെക്രട്ടറി എം. ഷിബു എന്നിവരും എം.എൽ.എ ക്കൊപ്പമുണ്ടായിരുന്നു.