india

ന്യൂഡൽഹി: ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിൽ നടന്ന സംഘർഷത്തിൽ പ്രകോപനമുണ്ടാക്കിയത് ചൈനയെന്ന് വിവരം. സംഘർഷത്തിൽ കൂടുതൽ ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റെന്നും ചൈന അതിർത്തിയിൽ അതിക്രമിച്ച് മുന്നോട്ട് വന്നത് തടയാൻ ഇന്ത്യൻ സൈന്യം ഇടപെടുകയായിരുന്നുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചൈനീസ് സേനയുടെ ഭാഗത്ത് 43 പേർക്ക് മരണമോ പരിക്കോപറ്റിയിട്ടുണ്ടെന്നാണ് കരസേനയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. അതിർത്തിയിൽ വിട്ടുവീഴ്ചയില്ലെന്നും, എന്നാൽ സൗഹൃദം ശക്തിപ്പെടുത്തുമെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്.

ഇന്ത്യൻ പട്രോളിംഗ് സംഘമായ പി.പി 14 ഗാൽവാൻ താഴ്‌വരയിലെ പതിനാലാം പോയിന്റിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ചൈനീസ് പട്ടാളം അതിർത്തി കടന്നുവന്നതായി മനസിലാക്കിയത്. ഇന്ത്യൻ സംഘത്തിൽ ആളുകൾ കുറവായിരുന്നു. ചൈനീസ് സൈന്യവുമായി ആദ്യം ചർച്ച ചെയ്ത ഇന്ത്യൻ സംഘം പ്രശ്നം രമ്യമായി പരിഹരിക്കാനാണ് ശ്രമിച്ചത്. ഇതു പ്രകാരം ചൈന തങ്ങളുടെ പി5 എന്ന പോയിന്റിലേക്ക് പിന്മാറാമെന്ന് സമ്മതിച്ചു.

ചൈന പിന്മാറാമെന്ന് നിലപാട് വ്യക്തമാക്കിയതോടെ ഇരു സംഘങ്ങളും പിരിഞ്ഞു. എന്നാൽ ഇന്ത്യൻ പട്രോളിംഗ് സംഘം തിരികെ പോയെന്ന് മനസിലാക്കിയ ഉടൻ ചൈനീസ് പട്ടാളം ഇതേ പോയിന്റിലേക്ക് തിരികെ വന്നു. ചൈനയുടെ നീക്കം തിരിച്ചറിഞ്ഞ് കൂടുതൽ ഇന്ത്യൻ സൈനികർ സ്ഥലത്തേക്ക് എത്തി. ഇവിടെ വച്ച് സംഘർഷം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചൈനീസ് സംഘത്തിന്റെ പക്കൽ ഇരുമ്പ് വടികളുണ്ടായിരുന്നുവെന്നും സംഘർഷത്തിനിടെ മലയിടുക്കിലേക്കും പുഴയിലേക്കും വീണാണ് കൂടുതൽ സൈനികർ വീരമൃത്യു വരിച്ചതെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്.