india-china-

ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷത്തിൽ പരിക്കേറ്റ നാല് ഇന്ത്യൻ സൈനികർ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്നതായി വിവരം. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. സംഘർഷത്തിൽ ആകെ ഇരുപത് സൈനികർ മരണപ്പെട്ടതായി നേരത്തെ കരസേന വ്യക്തമാക്കിയിരുന്നു. മരണസംഖ്യ കൂടിയേക്കാം എന്ന സൂചന സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു.

സംഘർഷത്തിൽ തോക്കോ മറ്റ് മാരകായുദ്ധങ്ങളോ ഉപയോഗിക്കാതെ കല്ലും വടിയും ദണ്ഡും ഉപയോഗിച്ചാണ് ഇരുവിഭാഗം സൈനികരും ഏറ്റുമുട്ടിയതെന്നാണ് വിവരം. സംഘ‍ർഷത്തിൽ 43 ചൈനീസ് സൈനിക‍ർ മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തുവെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന സൂചന.

കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ വച്ചാണ് ഇന്ത്യയുടേയും ചൈനയുടേയും സൈനികർ തിങ്കളാഴ്ച ഏറ്റുമുട്ടിയത്. നൈറ്റ് പട്രോളിംഗിന് പോയ ഇന്ത്യൻ സൈനികർ മലമുകളിൽ നിലയുറപ്പിച്ച ചൈനീസ് സംഘത്തെ കണ്ടതോടെയാണ് സംഘർഷം ആരംഭിച്ചത് എന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.