ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ ആയുധവിന്യാസം നടത്താൻ സൈന്യത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. സംഭരണ കേന്ദ്രങ്ങളിൽ നിന്ന് സേന ആയുധനീക്കം ആരംഭിച്ചു. അതിർത്തിയിൽ ഇന്ത്യ സന്നാഹങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനാണ് കേന്ദ്രം ഏകോപന ചുമതല നൽകിയിരിക്കുന്നത്.
അതിർത്തിയിൽ ചൈന പ്രകോപനം തുടരുകയാണെങ്കിൽ അടിയന്തര നടപടി സ്വീകരിക്കാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം സംഘർഷത്തിൽ പരിക്കേറ്റ നാല് സൈനികരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തില്‍ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനയുടെ 43 സൈനികർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തതായാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉന്നത സൈനിക മേധാവിമാരുമായി ചർച്ച നടത്തുമെന്നാണ് സൂചന. ചൈനയുടെ കമാൻഡിംഗ് ഓഫീസർ സംഘർഷത്തിൽ കൊല്ലപ്പെട്ട വിവരം അൽപ്പം മുമ്പാണ് പുറത്തുവന്നത്.