rr

തിരുവനന്തപുരം:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള മത്സ്യ കൃഷിയുടെ സംസ്ഥാന തല ഉദ്ഘാടനം മണ്ണന്തലയിലുള്ള വയമ്പായിച്ചിറ കുളത്തിൽ 5000 ഗ്രാസ് കാർപ്പ് മത്സ്യങ്ങളെ നിക്ഷേപിച്ച് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു. നഗരസഭക്ക് കീഴിയിലുള്ള മുഴുവൻ കുളങ്ങളും മത്സ്യ കൃഷിക്കായി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. മേയർ കെ.ശ്രീകുമാർ അദ്ധ്യക്ഷനായി. നഗരസഭയ്ക്ക് കീഴിലുള്ള 60 കുളങ്ങളിൽ കൂടി മത്സ്യ കൃഷി ആരംഭിക്കുമെന്ന് മേയർ അറിയിച്ചു.
നവീകരിച്ച വയമ്പായിച്ചിറ കുളത്തിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. കുളത്തിന് സമീപം ആഡിറ്റോറിയവും, ഉദ്യാനവും നിർമ്മിക്കുന്നതിനായി 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും,നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഡെപ്യൂട്ടി മേയർ രാഖി രവികുമാർ,മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.പുഷ്പലത,ഫിഷറീസ് ഡയറക്ടർ എം.ജി രാജമാണിക്യം,ഫിഷറീസ് അഡീഷണൽ ഡയറക്ടർ ജെ.സന്ധ്യ, വാർഡ് കൗൺസിലർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.