mm-mani

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മന്ത്രി എം.എം. മണി ആശുപത്രി വിട്ടു. മെഡിക്കൽ കോളേജ് ഇ.എൻ.ടി വിഭാഗത്തിൽ പരിശോധനയ്ക്കെത്തിയ മന്ത്രിയെ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഡ്മിറ്റ് ചെയ്‌തത്. ശനിയാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടർന്നു.

ചൊവ്വാഴ്ച നടന്ന സ്കാനിംഗ്‌ പരിശോധനയിൽ പുതിയ രക്തസ്രാവലക്ഷണങ്ങളില്ലെന്നും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബുധനാഴ്ചത്തെ മെഡിക്കൽ ബോർഡ് യോഗം മന്ത്രിയെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. വൈകുന്നേരത്തോടെ മന്ത്രി ആശുപത്രി വിട്ടു.