santosh-babu

ഹെെദരാബാദ്: ഇന്ത്യ-ചൈന സംഘർഷത്തെ തുടർന്ന് അതിർത്തിയിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികൻ കേണൽ സന്തോഷ് ബാബുവിന്റെ സംസ്കാര ചടങ്ങുകൾ സ്വദേശമായ തെലങ്കാനയിലെ സൂര്യപ്പെട്ടിൽ നടന്നു. സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയെയും രണ്ട് കുട്ടികളെയും ഇന്നലെ തന്നെ ഹൈദരാബാദിലേക്ക് എത്തിച്ചിരുന്നു. സൈന്യത്തിന്റെ ഗാർഡ് ഓഫ് ഓണർ അടക്കമുള്ള എല്ലാ ബഹുമതികളും നൽകിയാണ് വീര ജവാന് രാജ്യം അന്ത്യാഞ്ജലി അർപ്പിച്ചത്.

പ്രത്യേക വിമാനത്തിൽ എത്തിച്ച സന്തോഷ് കുമാറിന്റെ ഭൗതിക ശരീരം സൈനിക അകമ്പടിയോടെയാണ് തെലുങ്കാനയിലെ സൂര്യാപേട്ടിലേക്ക് എത്തിച്ചത്. നൂറ് കണക്കിനാളുകളാണ് വീട്ടുവളപ്പിൽ നടക്കുന്ന സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ലഡാക്കിൽ കടന്നുകയറിയ ചൈനീസ് സേനയെ പ്രതിരോധിക്കവെ കമാൻഡിംഗ് ഓഫീസറായ കേണൽ സന്തോഷ് ബാബു ഉൾപ്പടെ 20 ധീരസൈനികരാണ് വീരമൃത്യു വരിച്ചത്.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് ഇന്ത്യൻ സംഘം പട്രോളിംഗിനായി അതിർത്തിയിൽ എത്തിയത്. 50 സൈനികർ ഉൾപ്പെടുന്ന ഇന്ത്യൻ സംഘം ചൈനീസ് സൈനികരോട് പിൻമാറാൻ ആവശ്യപ്പെട്ടു. എന്നാൽ ചൈനീസ് സംഘം ഇന്ത്യൻ സൈനികരെ ആക്രമിക്കുകയായിരുന്നു. പിന്നീട് കൂടുതൽ സൈനികർ സ്ഥലത്തെത്തി. ഇരുമ്പുദണ്ഡും വടിയും ഉപയോഗിച്ചായിരുന്നു ചൈനയുടെ പ്രകോപനം.