കണ്ണൂർ: ക്വാറന്റീനിൽ ആയിരുന്ന സൈനികനും സുഹൃത്തും ബൈക്ക് അപകടത്തിൽ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ 2 മണിക്ക് കുത്തുപറമ്പ് കായലോടാണ് സംഭവം. പെരളശേരി മൂന്നാം പാലം മാവിലായി സ്വദേശികളായ വൈശാഖ് ( 25) അയൽവാസിയായ അഭിഷേക് ബാബു (21) എന്നിവരാണ് മരിച്ചത്. സൈനികനായ വൈശാഖ് രണ്ടാഴ്ച മുമ്പാണ് അവധിയിൽ നാട്ടിൽവന്നത്. കായലോട് പറമ്പായി റോഡിന് സമീപം ബൈക്ക് മതിലിൽ ഇടിച്ച നിലയിലായിരുന്നു. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. മണിക്കൂറോളം ആരും കാണാതെ റോഡരികിൽ ചോര വാർന്നു കിടന്നുവെന്നാണ് വിവരം.
മാവിലായി സ്‌കൂൾ ചിറയ്ക്കടുത്തു തന്നെയുള്ള ഒരു വീട്ടിൽ ക്വാറന്റീനിലായിരുന്നു വൈശാഖ്. ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ഇയാൾ എന്തിനാണ് പുറത്തു പോയതെന്ന് അറിവായിട്ടില്ല. എ.കെ.ജി നഴ്സിംഗ് കോളേജ് ജീവനക്കാരനായ എരഞ്ഞേരി സുരേശൻ, രജനി ദമ്പതികളുടെ മകനാണ് മരിച്ച വൈശാഖ്. സൈന്യത്തിൽ ജോലി ചെയ്യുന്ന മറ്റൊരു സഹോദരൻ കൂടിയുണ്ട്. അഭിഷേക് ബാബു ബാബു, ബീന ദമ്പതികളുടെ മകനാണ് ഏക സഹോദരി വീണ . കൂത്തുപറമ്പ് പൊലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.