തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ തിരുവനന്തപുരത്തെ വീടിന് ലഭിച്ചത് 27,000 രൂപയുടെ കറണ്ട് ബില്ല്. ഇത്രയും തുകയുടെ ബില്ല് തോന്നിയതുപോലെ ഇട്ടതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. അങ്ങനെയല്ലെന്ന് കെ.എസ്.ഇ.ബിയും.
മുൻപത്തെ കറണ്ട് ചാർജ് അടക്കാത്തത് കൊണ്ടാണ് തുക ഇത്രയും വർദ്ധിച്ചതെന്നാണ് കെ.എസ്.ഇ. ബി പറയുന്നത്.
പൂജപ്പുര സെക്ഷന് കീഴിലാണ് ഉമ്മൻചാണ്ടിയുടെ തിരുവനന്തപുരത്തെ വസതി. ഭാര്യ മറിയാമ്മ ഉമ്മന്റെ പേരിലാണ് കണക്ഷൻ. ലോക്ക്ഡൗൺ കാലത്ത് എല്ലാവർക്കും നൽകിയത് പോലെ ഉമ്മൻചാണ്ടിക്കും ഉപയോഗത്തിന്റെ ശരാശരി കണക്കാക്കിയാണ് വൈദ്യുതി ബിൽ നൽകിയത്. 8,195 രൂപയായിരുന്നു ആ സമയത്തെ ബിൽതുക.
എന്നാൽ ഉമ്മൻചാണ്ടി ഇത് അടച്ചിരുന്നില്ല. ലോക്ക്ഡൗൺ ഇളവിനെതുടർന്ന് കെ.എസ്.ഇ.ബി റീഡിങ് പുനരാരംഭിച്ചു. ജൂൺ ആറിന് യഥാർത്ഥ റീഡിങ് പ്രകാരമുളള പുതിയ ബില്ലും നൽകി. അടയ്ക്കാതിരുന്ന രണ്ട് മാസങ്ങളിലേത് അടക്കം ഉപയോഗം കണക്കാക്കി റീഡിങ് എടുത്തപ്പോൾ ഉപയോഗം വർദ്ധിച്ചതായാണ് കണ്ടത്.
നാലുമാസത്തെ ആകെ ഉപയോഗം 3,119 യൂണിറ്റാണ്. കരുതൽ നിക്ഷേപത്തിന് നൽകേണ്ട 879 രൂപ കുറച്ച് പുതിയ ബിൽ നൽകി. അങ്ങനെയാണ് ഉമ്മൻചാണ്ടിയുടെ ബിൽ 27,176 രൂപയ ആയതെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.