തിരുവനന്തപുരം: ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തുന്നു . അടുത്ത രഞ്ജി സീസണോടെ ശ്രീശാന്ത് കളിക്കളത്തിൽ സജീവമാകുമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കുന്നത്. സെപ്‌റ്റംപറിൽ വിലക്ക് തീർന്നാൽ കേരള ടീം ക്യാമ്പിലേക്ക് ശ്രീശാന്തിനെ തിരിച്ചുവിളിക്കും. ശാരീരികക്ഷമത തെളിയിക്കുകയാണ് ശ്രീശാന്ത് നേരിടുന്ന കടമ്പയെന്ന് കെ.സി.എ സെക്രട്ടറി പറഞ്ഞു.
ഇന്ത്യൻ ടീമിൽ തിരികെ എത്താൻ കഴിയുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. കേരള ടീമിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചാൽ ഇന്ത്യൻ ടീമിലേക്കും വഴിതുറക്കും.താൻ ക്രിക്കറ്റിൽ വീണ്ടും സജീവമാകുമെന്നും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ പരമാവധി പരിശ്രമിക്കുമെന്നും ശ്രീശാന്ത് നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ നടന്ന ഒത്തുകളിയുമായി ബന്ധപ്പെട്ട് വിലക്ക് നേരിട്ട മലയാളി താരമാണ് ശ്രീശാന്ത്. ഇന്ത്യൻ ടീമിൽ സജീവസാന്നിദ്ധ്യമായിരുന്ന സമയത്താണ് ഒത്തുകളി ആരോപണം ശ്രീശാന്തിനു തിരിച്ചടിയായത്. ടെസ്റ്റിൽ നൂറ് വിക്കറ്റുകൾ തികയ്ക്കുക എന്നതാണ് നിലവിൽ ശ്രീശാന്തിന്റെ ആഗ്രഹം.
2013ലെ ഐ.പി.എൽ സീസണിൽ വാതുവയ്‌പ് സംഘങ്ങളുമായി ചേർന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാൻ റോയൽസ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാൻ, അജിത് ചാൻഡില എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. തുടർന്നാണ് ബി.സി.സി.ഐ ശ്രീശാന്തിനെ സസ്പെൻഡ് ചെയ്‌ത് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് ശ്രീശാന്തിനെതിരായ കുറ്റങ്ങൾക്ക് തെളിവില്ലെന്ന് കണ്ടെത്തി പട്യാല സെഷൻസ് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. എന്നാൽ ബി.സി.സി.ഐ ശ്രീശാന്തിനെതിരായ വിലക്ക് നീക്കാൻ തയാറായിരുന്നില്ല. പിന്നീട് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് ബി.സി.സി.ഐ ഓംബുഡ്‌സ്‌മാൻ വിലക്ക് ഏഴു വർഷമായി കുറയ്‌ക്കുകയായിരുന്നു. ഇതനുസരിച്ച് ഈ സെപ്റ്റംപർ മുതൽ ശ്രീശാന്തിന് വീണ്ടും കളത്തിലിറങ്ങാം.