ന്യൂഡൽഹി: ഒഡീഷയിലെ പുരി ജഗനാഥ ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ രഥയാത്ര സുപ്രീംകോടതി സ്റ്റേ ചെയ്‌തു. സുപ്രീംകോടതി മൂന്നംഗ ബെഞ്ചാണ് രഥയാത്ര തടഞ്ഞത്. ജൂൺ 23നാണ് രഥയാത്ര നടക്കാനിരുന്നത്. ഒഡീഷയിലെ എൻ.ജി.ഒയായ വികാസ് പരിഷത് നൽകിയ ഹർജിയിലാണ് പൊതുജനാരോഗ്യം മുന്നിൽ കണ്ട് സുപ്രീംകോടതി രഥയാത്ര സ്റ്റേ ചെയ്‌തത്.
രഥയാത്രയിൽ രഥം വലിക്കുന്നത് പ്രധാനപ്പെട്ട ഒരു ചടങ്ങാണ്. രഥം വലിക്കുന്നതിൽ ആളുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും ഇത് കൊവിഡ് മാനദണ്ഡങ്ങൾക്ക് എതിരാണെന്നും കോടതി അഭിപ്രായപ്പെട്ടു. പൊതുജനാരോഗ്യത്തിനും പൗരന്മാരുടെ സുരക്ഷയ്ക്കും വേണ്ടി, രഥയാത്രയും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നതിൽ നിന്ന് സംസ്ഥാനത്തെ തടയുന്നുവെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
അതേസമയം പൊതുജനങ്ങൾ ഒത്തുചേരാതെ ആചാരാനുഷ്ഠാനങ്ങൾ അനുവദിച്ചുകൊണ്ട് കുറച്ച് ഇളവ് അനുവദിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയോട് അഭ്യർത്ഥിച്ചു. “ഏതെങ്കിലും മതപരമായ പ്രവർത്തനങ്ങൾ അനുവദിച്ചാൽ ഒത്തുചേരൽ നടക്കുമെന്ന് അറിയാൻ ഞങ്ങൾക്ക് മതിയായ അനുഭവമുണ്ട് .ജഗന്നാഥ പ്രഭു ഞങ്ങളോട് ക്ഷമിക്കും” എന്നായിരുന്നു ജസ്റ്റിസ് ബോബ്‌ഡെയുടെ മറുപടി.
ബാലസൂർ ജില്ലയിലെ പന്ത്രണ്ട് ക്ഷേത്രങ്ങൾ, മയൂർഭഞ്ചിൽ ആറ്, സംബാൽപൂരിൽ അഞ്ച്, കാന്ധമൽ, ബൊളാംഗീർ, ഗജപതി എന്നിവിടങ്ങളിൽ രണ്ട് ക്ഷേത്രങ്ങൾ തുടങ്ങിയവിടങ്ങളിൽ ക്ഷേത്രപരിസരത്തിന് പുറത്ത് രഥയാത്ര നടത്തില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് പകർച്ചവ്യാധി കണക്കിലെടുത്ത് മാർച്ച് 22 മുതൽ പുരിയിലെ ജഗന്നാഥ ക്ഷേത്രം ഉൾപ്പെടെ എല്ലാ ക്ഷേത്രങ്ങളും ഭക്തരുടെ പ്രവേശനം തടഞ്ഞിരുന്നു.