തിരുവനന്തപുരം: ശബരിമല വിമാനത്താവളവത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറങ്ങി. റവന്യൂ വകുപ്പിന്റേതാണ് ഉത്തരവ്. ഭൂമി ഏറ്റെടുക്കൽ നടപടിക്കായി കോട്ടയം കളക്ടറെയാണ് ചുമതലപ്പെടുത്തിയത്. ചെറുവളളി എസ്‌റ്റേറ്റിലെ 2263.13 ഏക്കർ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്.
2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമായിരിക്കും നടപടി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വർഷങ്ങളായി തർക്കം നിലനിൽക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ സെക്ഷൻ 77 അനുസരിച്ച് കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവച്ചാണ് ഭൂമി ഏറ്റെടുക്കുക. സർക്കാർ തന്നെ ഭൂമി ഏറ്റെടുക്കുന്നതിനാൽ പണം കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ശബരിമലയിൽ ഗ്രീൻഫീൽഡ് വിമാനത്താവളവുമായി മുന്നോട്ട് പോകാനുളള തീരുമാനം എടുത്തിരുന്നു. അതിനെ തുടർന്നാണ് ഇപ്പോൾ റവന്യു പ്രിൻസിപ്പൾ സെക്രട്ടറി ജയതിലകിന്റെ ഉത്തരവ് വന്നിരിക്കുന്നത്.
സുപ്രീംകോടതി വരെ അപ്പീൽ പോയാണ് ഭൂമിയേറ്റെടുക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്. ഹാരിസൺ മലയാളത്തിൽ നിന്നും നേരത്തെ ബിലീവേഴ്സ് ചർച്ച് വാങ്ങിയ ഭൂമി സർക്കാർ ഭൂമിയാണ് എന്ന് എം.ജി രാജമാണിക്യം ഐ.എ.എസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.