തിരുവനന്തപുരം: അസമിൽ കനത്ത മഴയിൽ വീട് തകർന്ന ടിങ്കുവിന് കാരുണ്യ ലോട്ടറിയുടെ ഭാഗ്യകടാക്ഷം. കൊവിഡ് കാലത്ത് കൂട്ടുകാരെല്ലാം നാട്ടിലേക്ക് പോയെങ്കിലും വീട് തകർന്നതിന്റെ വിഷമത്തിൽ കേരളത്തിൽ കഴിഞ്ഞ ടിങ്കുദാസിനാണ് കാരുണ്യയുടെ ഒന്നാം സമ്മാനവും സമാശ്വാസ സമ്മാനങ്ങളും ആശ്വാസമായത്. ജൂൺ 13 ന് നേരമ്പോക്കിനാണ് ടിങ്കുദാസ് അഞ്ച് ലോട്ടറി ടിക്കറ്റെടുത്തത്. ലോക്ക്ഡൗൺ കാരണം നറുക്കെടുപ്പ് നീട്ടിയെങ്കിലും ഫലംവന്നപ്പോൾ ടിങ്കു ഞെട്ടി. 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമേ മറ്ര് നാലുടിക്കറ്റുകൾക്കുമായി എണ്ണായിരം രൂപ വീതവും. ടിങ്കുവിന് ഒന്നാം സമ്മാനം അടിച്ച വാർത്ത പരന്നതോടെ ടിക്കറ്റ് കൈക്കലാക്കാനായി ചില സാമൂഹ്യവിരുദ്ധർ രംഗത്തെത്തി.
പാറോട്ടുകോണത്തുള്ള ആർ രതീഷ് എന്ന കോൺട്രാക്ടറുടെ സഹായത്തോടെ ടിക്കറ്റുകൾ നാലാഞ്ചിറയിലെ ഇന്ത്യൻ ബാങ്ക് ലോക്കറിൽ വച്ചതോടെയാണ് ആശ്വാസമായത്. ആസമിലെ ഹോജായി ജില്ലയിലെ റാണി പുഖൂരി സ്വദേശിയായ ടിങ്കു 15 വർഷം മുമ്പാണ് കേരളത്തിലെത്തിയത്. അക്കാലത്ത് ജോലി നൽകിയ കോൺട്രാക്ടറുടെ മകനാണ് രതീഷ്. പുലയനാർകോട്ട ക്യാമ്പിൽ താമസിക്കുന്ന ടിങ്കുദാസ് തട്ട് നിർമാണ ജോലികൾ കോൺട്രാക്ട് എടുത്ത് ചെയ്യാറുണ്ട്. ഉള്ളൂരിലെ മഹാദേവ ഏജൻസിയുടെ പുലയനാർകോട്ട സെന്ററിൽനിന്നാണ് ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക ഉപയോഗിച്ച് പുതിയ വീട് നിർമിക്കണമെന്നും നാട്ടിൽ കച്ചവടം നടത്തി ജീവിക്കണമെന്നുമാണ് ടിങ്കുവിന്റെ ആഗ്രഹം.