തിരുവനന്തപുരം: സിനിമയിലൂടെ പ്രേക്ഷകരിലെത്തിക്കേണ്ട രാഷ്ട്രീയം, സമൂഹികമായ കാഴ്ചപ്പാട് ഇതൊക്കെ സിനിമകളിലൂടെ കൃത്യമായി രേഖപ്പെടുത്തി വരികയായിരുന്നു സച്ചി.
ഒടുവിൽ സ്വന്തം രചനയിൽ സംവിധാനം ചെയ്ത 'അയ്യപ്പനും കോശി' അതിനു തൊട്ടുമുമ്പ് രചന നിർവഹിച്ച 'ഡ്രൈവിംഗ് ലൈസൻസ്' എന്നീ ചിത്രങ്ങൾ മാത്രമെടുത്തു നോക്കിയാൽ ആദ്യത്തേതിൽ രാഷ്ട്രീയ കാഴ്ചപ്പാടും രണ്ടാമത്തേതിൽ സാമൂഹ്യ കാഴ്ചപ്പാടും വ്യക്തമായി തന്നെ കാണാം. പക്ഷെ, സച്ചി സംസ്കാരിക കേരളത്തോട് പറയാൻ കരുതിയതിന്റെ പത്തിലൊന്നുപോലുമാകുന്നില്ല ഈ രണ്ട് ചിത്രങ്ങളും. തന്റെ രാഷ്ട്രീയം പറയാൻ. പൊതുസമൂഹത്തിന്റെ ഇടയിൽ നിലനിന്നു പോരുന്ന മാമൂലുകളെ തുറന്നു കാട്ടാൻ സച്ചി ആഗ്രഹിച്ചിരുന്നു. അത് കുറിപ്പുകളായി അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. അങ്ങനെയൊരു സിനിമ തീയേറ്ററിലോടി മുടക്കുമുതൽ നേടുമെന്ന ഉറപ്പ് അദ്ദേഹത്തിനുണ്ടായിരുന്നില്ല.
തനിക്കിഷ്ടപ്പെട്ട സിനിമ വേറൊരാളുടെ ചെലവിൽ ചെയ്യുക എന്നു പറഞ്ഞാൽ മറ്റൊരുത്തന്റെ ചെലവിൽ ആത്മരതി നടത്തുന്നതിന് തുല്യമാണ് എന്ന് വിശ്വസിച്ചിരുന്ന ആളാണ് സച്ചി. മറ്റൊരാൾ നിർമ്മാതാകുമ്പോൾ അയാൾക്ക് മിനിമം മുടക്കിയ പൈസയെങ്കിലും തിരിച്ചു കിട്ടണമെങ്കിൽ സിനിമ ജനങ്ങൾ കാണണം. ചോക്ക്‌ലേറ്റും സീനിയേഴ്സുമെല്ലാം എഴുതുമ്പോഴും ഈ തത്വശാസ്ത്രമായിരുന്നു സച്ചിയെ ഭരിച്ചിരുന്നത്.
സിനിമ എന്നാൽ കൂടുതൽ പ്രേക്ഷകരെ കാണിക്കാൻ വേണ്ടിയുള്ളതാണ്. അല്ലാതെ ഇത് ചർച്ച ചെയ്യാനോ ഫെസ്റ്രിവലിൽ കാണിക്കാൻ വേണ്ടി മാത്രമല്ല സിനിമ എന്നുള്ള ഒരു ചിന്തയിൽ നിന്നാണ് ഞാൻ വിനോദ സിനിമയിലേക്ക് മാറുന്നത്. വിജയകരമായി ഇതു ചെയ്യുമ്പോഴും ഇതല്ല ചെയ്യേണ്ടത് എന്നും ചിന്തിച്ചിരുന്നു.അങ്ങനെയുള്ള സിനിമ ചെയ്യാനുള്ള ഒരു ഉൾപ്രേരണ എനിക്കുണ്ടായിരുന്നു- ഒരിക്കൽ അദ്ദേഹം വിശദീകരിച്ചത് ഇങ്ങനെയായിരുന്നു.
അതിനായി ഒരു നിർമ്മാണ കമ്പനി തുടങ്ങാനിരിക്കുകയായിരുന്നു അദ്ദേഹം. അങ്ങന പിറക്കുന്ന ആദ്യ സിനിമ തന്റെ രാഷ്ട്രീയ പറയുന്ന സിനിമയായിരിക്കുമെന്ന സൂചനയും സച്ചി അടുപ്പക്കാരോട് പങ്ക് വച്ചിരുന്നു. ആ രാഷ്ട്രീയം ഒരിക്കലും സ്ഥാപന വൽക്കരിക്കപ്പെട്ട സംഘടനകളുടേതല്ലെന്നും അദ്ദേഹം അടിവരയിട്ടിരുന്നു.
സിനിമാ സംവിധായകനാകാൻ കൊതിച്ച് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാനാഗ്രഹിച്ചിരുന്നു. വീട്ടിലെ അവസ്ഥ അതിന് അനുകൂലമല്ലാത്തതിനാൽ പഠിച്ചത് നിയമം. അത് സിനിമയിൽ കൃത്യമായി പ്രയോഗിക്കുകയും ചെയ്തു.
നിയമത്തിന്റെ നൂലാമാലകൾ സച്ചിയുടെ സിനിമകളിൽ കാണാം. എട്ടുവർഷം വക്കീൽ കുപ്പായമണിഞ്ഞ ശേഷമാണ് അതേ കുപ്പായമണിഞ്ഞ് സിനിമാ മോഹവുമായി നടന്ന സേതുവിനൊപ്പം സിനിമ സംവിധാനം ചെയ്യാൻ തുനിഞ്ഞിറങ്ങിയത്. ആദ്യം തയ്യാറാക്കിയ 'റോബിൻഹുഡ്' തിരക്കഥ അതുൽകുൽക്കർണിയും അരുൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യാൻ തീരുമാനിച്ചു. ചിത്രത്തിന്റെ പൂജ കഴിഞ്ഞപ്പോൾ തടസം വിതരണക്കാരുമായുള്ള ഉടക്കിന്റെ രൂപത്തിലുണ്ടായി. .ഒന്നു ചവിട്ടിനിന്നതിനുശേഷം സംവിധാനത്തിലേക്ക് തിരിയാമെന്ന സുഹൃത്തുക്കളുടെ ഉപദേശം കാരണം എഴുത്തിൽ മാത്രമാക്കി ശ്രദ്ധ. ഷാഫിക്കു വേണ്ടി 'ചോക്‌ലേറ്റ്' എഴുതി വൻ ഹിറ്റായി. 'റോബിൻഹുഡ്' ജോഷി മനോഹരമാക്കി.
സേതുവുമായി പിരിഞ്ഞ് ഒറ്റയ്ക്ക് എഴുതിയ 'റൺ ബേബി റൺ' സംവിധാനം ചെയ്താലോ എന്നാലോചിച്ചെങ്കിലും അത് ജോഷിയെ ഏൽപ്പിക്കുകയായിരുന്നു. ഒടുവിൽ അനാർക്കലിയിലൂടെ സംവിധായകൻ.അതിനുശേഷം മൂന്നു തിരക്കഥയ്ക്കുശേഷമായിരുന്നു അയ്യപ്പനും കോശിയും സംവിധാനം ചെയ്തത്.
കഥാപാത്രം പറയുന്നത് സംവിധായകന്റെ അഭിപ്രായമല്ല
സിനിമയിലെ കഥാപാത്രം പറയുന്നത് സംവിധായകന്റെ അഭിപ്രായമല്ലെന്ന് സച്ചി പല അഭിമുഖങ്ങളിലും ആവർത്തിച്ചിരുന്നു.
'ഒരു സിനിമയിൽ ഒരു കഥാപാത്രത്തിന് അവരുടേതായ സമീപനങ്ങളുണ്ടാകും. അത് എന്റേ സമീപനമില്ല. കഥാപാത്രത്തിന്റെ പ്രവർത്തിയുടെ പേരിൽ അവർ പരിഹാസം കേൾക്കുന്നത് ഭോഷ്കാണ്.
സ്ത്രീവിരുദ്ധതയാണ് ഒരു കഥാപാത്രത്തിന്റെ സമീപനമെങ്കിൽ ആ കഥാപാത്രം സ്ത്രീവിരുദ്ധമായി തന്നെ സംസാരിക്കേണ്ടി വരും. ഇത് സിനിമയാണ്. സിനിമയിലെ കഥാപാത്രങ്ങളെല്ലാം ഒരു സ്ത്രീവിരുദ്ധതയുമില്ലത്തവരാകണമെന്നില്ലല്ലോ.
സ്ത്രീകളോടുള്ള പരിഗണന കാണിക്കാൻ വേണ്ടി നമ്മുക്ക് ലേഖനമെഴുതാം. മംഗലശേരി നീലകണ്ഠൻ എന്നകഥാപാത്രം നോക്കൂ.അത് തിരക്കഥാകൃത്തിന്റെ സ്വഭാവമാകണമെന്നില്ല'- അദ്ദേഹം ഇങ്ങനെയാണ് വ്യക്തമാക്കിയത്.