തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ സമൂഹ വ്യാപനം തടയുന്നതിനായി വരും ദിവസങ്ങളിൽ കൂടുതൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കളക്ടറുടെ ചേംബറിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസം മണക്കാട്, ഐരാണിമുട്ടം ഭാഗങ്ങളിൽ രോഗവ്യാപനമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ പൊതുജനങ്ങൾ കൂട്ടംകൂടുന്നത് സാമൂഹ വ്യാപന ഭീഷണി ഉയർത്തുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തി പ്രാദേശികമായി നടപടി സ്വീകരിക്കുന്നതിനായി ജില്ലയിലെ എം.എൽ.എമാരുടെ യോഗം വിളിക്കും. കളക്ടർ നവ്‌ജ്യോത് ഖോസ, സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ, നിയുക്ത ഡി.സി.പി ഡോ. ദിവ്യ ഗോപിനാഥ്, സ്ഥാനമൊഴിയുന്ന ഡി.സി.പി കറുപ്പുസ്വാമി, എ.ഡി.എം വി.ആർ. വിനോദ്, ഡപ്യൂട്ടി കളക്ടർമാർ, ഡി.എം.ഒ പി.പി.പ്രീത തുടങ്ങിയവർ പങ്കെടുത്തു.

കോർപ്പറേഷൻ കൗൺസിലർമാരുടെ യോഗവും തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ യോഗവും ചേരും

തീരദേശ മേഖലയിലെ സ്‌ക്രീനിംഗ് ശക്തമാക്കും

പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതിനായി ജില്ലയിലെ സ്വകാര്യ ആശുപത്രികൾ, കേരള സർവകലാശാലയുമായി ബന്ധപ്പെട്ട ലാബുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തും

രോഗവ്യാപനം വകവയ്ക്കാതെ പൊതുജനങ്ങൾ നിരത്തിലിറങ്ങുന്നത് ഒഴിവാക്കണം

 രോഗവ്യാപന സാധ്യതയുള്ള സ്ഥലങ്ങൾ അടപ്പിക്കും

യാതൊരു നിയന്ത്രണവും ബാധകമല്ലെന്ന മട്ടിലുള്ള രീതിയാണ് പലരും പുലർത്തുന്നതെന്ന് അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. രോഗവ്യാപനത്തിന്റെ കാര്യത്തിൽ ജില്ലയെ ചെന്നൈയോ ഡൽഹിയോ മുംബയോ പോലെയായി മാറ്റാൻ ചിലർ ആഗ്രഹിക്കുന്നുണ്ടോയെന്ന് പോലും സംശയിക്കുന്നു. ഇത്തരക്കാ‌ർക്കെതിരെ നടപടി സ്വീകരിക്കും. രോഗ വ്യാപന സാധ്യതയുള്ള കടകളും സ്ഥലങ്ങളും അടപ്പിക്കും. നഗരത്തിലേക്കുള്ള ചില വഴികൾ അടപ്പിച്ചേക്കും. തലസ്ഥാനത്തെ സമരപരിപാടികൾ ആശങ്കയുണ്ടാക്കുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സമരപരിപാടികൾ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.