തിരുവനന്തപുരം: ബിഗ് ബഡ്ജറ്റ് ചിത്രമായ മാലിക്ക് റിലീസാകും മുൻപേ ഫഹദ് ഫാസിലും സംവിധായകൻ മഹേഷ് നാരായണനും മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗിനൊരുങ്ങിയെന്ന ആരോപണവുമായി നിർമ്മാതാക്കളുടെ സംഘടന രംഗത്തെത്തിയതിനെ തുടർന്ന് വിശദീകരണവുമായി ഫഹദ്.
സിനിമയല്ല മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്ന ഒരു മണിക്കൂറിൽ താഴെ മാത്രം ദൈർഘ്യമുള്ള ഡോക്യുഫിക്ഷൻ ചിത്രമാണ് തങ്ങൾ ഒരുക്കുന്നതെന്നായിരുന്നു ഫഹദ് ഫാസിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ രേഖാമൂലം അറിയിച്ചത്. സിനിമയല്ലാതെ ഡോക്യുഫിക്ഷനോ ഷോർട്ട് ഫിലിമോ സിനിമാപ്രവർത്തകർ ചെയ്യുന്നതിൽ സംഘടനകൾക്ക് എതിർപ്പ് പ്രകടിപ്പിക്കാൻ കഴിയില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജിത്ത് പറഞ്ഞു.
നിലവിൽ ചെയ്തുകൊണ്ടിരുന്ന സിനിമകൾ പൂർത്തിയാക്കിയിട്ടല്ലാതെ പുതിയ സിനിമകളൊന്നും തുടങ്ങരുതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഫെഫ്ക്കയെയും 'അമ്മ"യെയും അറിയിച്ചിരുന്നു. സീ യൂ സൂൺ എന്നാണ് ഹ്രസ്വചിത്രത്തിന്റെ പേര്. ഒ.ടി.ടി പ്ളാറ്റ്ഫോമിൽ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. ചിത്രീകരണം ഇന്ന് കൊച്ചിയിൽ ആരംഭിക്കും.
നിർമ്മാതാക്കളെ തള്ളി ആഷിഖ് അബു
സിനിമാഷൂട്ടിംഗ് ഉടൻ തുടങ്ങും
കൊച്ചി: കൊവിഡ് കാലത്ത് മുടങ്ങിയ ചിത്രങ്ങൾ പൂർത്തിയാക്കാതെ പുതിയ സിനിമകൾ ആരംഭിക്കരുതെന്ന നിർമ്മാതാക്കളുടെ സംഘടനയുടെ നിർദ്ദേശം തള്ളി സംവിധായകൻ ആഷിഖ് അബു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലായ് 5ന് തുടങ്ങുമെന്ന് ആഷിഖ് അബു ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച കാര്യങ്ങളിലുള്ള അവകാശം ഒ.പി.എം സിനിമാസിനാണെന്നും അത് മറ്റാരേയും ഏൽപ്പിച്ചിട്ടില്ലെന്നും ആഷിഖ് അബു വ്യക്തമാക്കി. ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബുവും റിമാ കല്ലിങ്കലും ചേർന്ന് നിർമ്മിക്കുന്ന 'ഹാഗർ' എന്ന ചിത്രം ഹർഷദ് ആണ് സംവിധാനം ചെയ്യുന്നത്. ആഷിഖ് അബു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ റിമ കല്ലിങ്കലും ഷറഫുദ്ദീനുമാണ് നായികാനായകന്മാർ. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും ചിത്രീകരണം. അതേസമയം, ഷൈൻ ടോം ചാക്കോയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമ ഓൺലൈനിൽ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ആഷിഖ് ഉസ്മാൻ നിർമ്മാതാക്കളുടെ സംഘടനയ്ക്ക് കത്ത് നൽകി.