തിരുവനന്തപുരം: ഉറവിടമറിയാത്ത കൊവിഡ് രോഗവും വിപുലമായ സമ്പർക്ക സാദ്ധ്യതയും വ്യക്തമായതോടെ തലസ്ഥാന നഗരം സാമൂഹ്യവ്യാപന ഭീഷണിയുടെ മുൾമുനയിൽ. രോഗവ്യാപന ഭീതി അനുദിനം വർദ്ധിക്കുന്നതോടെ അതീവ ജാഗ്രതയിലേക്കുള്ള സഞ്ചാരത്തിലാണ് നഗരവാസികൾ.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ നഗരത്തിൽ കൂടിവരുന്ന ഉറവിടമില്ലാത്ത കൊവിഡ് രോഗികളുടെ എണ്ണമാണ് ഏറെ ആശങ്കയുണ്ടാക്കിയിട്ടുള്ളത്. ഈ അവസ്ഥ സാമൂഹ്യവ്യാപന ഘട്ടത്തിന്റെ ലക്ഷണമാണ് വ്യക്തമാക്കുന്നതെന്ന മുന്നറിയിപ്പാണ് ആരോഗ്യവകുപ്പും സ്‌പെഷ്യൽ ബ്രാഞ്ചും നൽകുന്നത്.
മണക്കാട് ഐരാണിമുട്ടം സ്വദേശിയായ ആട്ടോ ഡ്രൈവർ , പാപ്പനംകോട് ഡിപ്പോയിലെ ബസ് ഡ്രൈവർ, മണക്കാട്ടെ മൊബൈൽ ഷോപ്പ് ഉടമ എന്നിവർക്ക് അടുത്തടുത്ത ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചതാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്. ആട്ടോ ഡ്രൈവറുടെ ഭാര്യയ്‌ക്കും മക്കൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാഗരാതിർത്തിയോട് ചേർന്ന കാട്ടാക്കട പഞ്ചായത്തിലെ ആശാവർക്കർക്ക് രോഗം സ്ഥിരീകരിച്ചതും ഏറെ ആശങ്കയാണ് ഉണ്ടാക്കുന്നത്.
ഇവർക്കൊന്നും രോഗം ബാധിച്ചതെങ്ങനെ എന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പിന് യാതൊരു രൂപവും ലഭിച്ചിട്ടില്ല. ഇവരിൽ നിന്നും എത്രപേർക്ക് രോഗം പകർന്നുകാണും എന്നതിനെക്കുറിച്ചും ധാരണയില്ല.
നഗരത്തിൽ പൊതു ഗതാഗതമേഖലയിൽ പ്രവർത്തിക്കുന്ന ആട്ടോ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യം രോഗ പ്രതിരോധത്തിൽ വലിയ വെല്ലുവിളിയാണ് ഉണ്ടാക്കിയിട്ടുള്ളത്. പന്ത്രണ്ടാം തീയതി മുതൽ ആട്ടോ ഡ്രൈവർക്ക് രോഗ ലക്ഷണമുണ്ടെന്നാണ് വ്യക്തമായിട്ടുള്ളത്. അതിന് മുൻപും ശേഷവും ഇദ്ദേഹം നിരവധിപേരുമായി ഇടപെട്ടിട്ടുണ്ട്. സമ്പർക്ക പട്ടിക കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിലയിരുത്തൽ. ഇയാളുമായി ബന്ധപ്പെട്ടവരും ആട്ടോറിക്ഷയിൽ യാത്ര ചെയ്തവരും എത്രപേരുണ്ടാകും എന്നതിനെക്കുറിച്ച് വ്യക്തമായ വിവരം നൽകാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. ആട്ടോഡ്രൈവർ സീരിയലുകളിൽ ജൂനിയർ ആർട്ടിസ്റ്റുകൂടി ആണെന്നാണ് അറിയുന്നത്. അടുത്ത ദിവസങ്ങളിലും ഇയാൾ അഭിനയിച്ചിരുന്നുവെന്നതും രോഗവ്യാപനത്തിന്റെ സാദ്ധ്യത കൂട്ടുന്നുണ്ട്.
ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ച മൂന്നുപേർക്കും രോഗം ബാധിച്ചതെങ്ങനെയെന്നതിനെക്കുറിച്ച് വ്യക്തതയില്ല. പോത്തൻകോട് സ്വദേശി അബ്ദുൾ അസീസ്, നാലാഞ്ചിറ സ്വദേശി ഫാദർ വർഗീസ്, വഞ്ചിയൂർ സ്വദേശി രമേശൻ എന്നിവരാണ് രോഗം ബാധിച്ച് മരണപ്പെട്ടവർ.
ആട്ടോ ഡ്രൈവറുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കുറിച്ച് കിട്ടാവുന്ന വിവരങ്ങളെല്ലാം ശേഖരിച്ച് വരികയാണെന്ന് കളക്ടറേറ്റിൽ ചേർന്ന അവലോകനയോഗത്തിനുശേഷം മന്ത്രി കടകംപള്ളി പറഞ്ഞു. സമ്പർക്ക പട്ടിക തയ്യാറാക്കൽ ബുദ്ധിമുട്ടാണെന്നും നിയന്ത്രങ്ങൾ ലംഘിച്ച് സമരങ്ങൾ തലസ്ഥാന നഗരത്തിൽ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.