ഓച്ചിറ: യുവാവിനെ അഞ്ചംഗ ഗുണ്ടാ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. തഴവ കുതിരപ്പന്തി കോളശേരിൽ രാജേഷിനാണ് (40) വെട്ടേറ്റത്. ശരീരമാസകലം മുറിവേറ്റ രാജേഷിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5.30നാണ് സംഭവം. ഇതിന് മുമ്പും നിരവധി തവണ മുഖംമൂടി ധരിച്ച ഗുണ്ടാസംഘം രാജേഷിന്റെ വീട് ആക്രമിച്ചിട്ടുണ്ട്. പാവുമ്പ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗുണ്ടാ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ഇതിന് മുമ്പ് ഡിസംബർ 24ന് രാത്രി അക്രമികൾ വീടിന് മുൻവശത്തെ ജനൽ ഗ്ലാസുകൾ അടിച്ചു പൊട്ടിച്ചിരുന്നു. തുടർന്ന് വീട്ടിനുള്ളിലേക്ക് മുളക് വെള്ളം ഒഴിച്ചു. ഡിസംബർ 31ന് രാത്രിയിൽ പതിനൊന്നരയോടെ സംഘം എത്തിയെങ്കിലും ഓച്ചിറ പൊലീസ് എത്തിയതിനാൽ ആക്രമണം ഉണ്ടായില്ല. ജനുവരി 2ന് രാത്രിയിൽ അടുക്കളഭാഗത്തെ ജനൽ ഗ്ളാസുകൾ അടിച്ചു പൊട്ടിച്ചു. അക്രമസംഭവങ്ങൾ നിരന്തരം ഉണ്ടാകുന്നതിനാൽ പരിസരവാസികളും ഭീതിയിലാണ്. അക്രമികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്തംഗം സലിം അമ്പീത്തറയുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.