മാഡ്രിഡ്/ലണ്ടൻ : കഴിഞ്ഞരാത്രി നടന്ന മത്സരങ്ങളിൽ സ്പാനിഷ് ലാ ലിഗ ചാമ്പ്യൻ ക്ളബ് ബാഴ്സലോണ സെവിയ്യയോടും ഇംഗ്ളീഷ് പ്രിമിയർ ലീഗിലെ വമ്പൻ ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻ ഹാമിനോടും സമനിലയിൽ പിരിഞ്ഞെന്ന് കളിക്കണക്കുകളുടെ അടിസ്ഥാനത്തിൽ പറയാം. എന്നാൽ അത്ര സമനിലയിലായിരുന്നില്ല ബാഴ്സയും മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടൻഹാമുമൊക്കെ കളികഴിഞ്ഞ് മടങ്ങിയത്.
സ്പാനിഷ് ലാലിഗയിലെ ഒന്നാംസ്ഥാനത്തിന് തന്നെ കോട്ടം തട്ടിയേക്കാവുന്ന സമനിലയാണ് സെവിയ്യയോട് ബാഴ്സലോണ വഴങ്ങിയത്. സെവിയ്യയുടെ തട്ടകത്തിൽ ചെന്ന് ഗോളൊന്നുമടിക്കാനാകാതെ മടങ്ങുകയായിരുന്നു മെസിയും കൂട്ടരും. ലോക്ക് ഡൗണിന് ശേഷമുള്ള ആദ്യമത്സരങ്ങളിൽ മയ്യോർക്കയെ 4-0ത്തിനും ലെഗാനെസിനെ 2-0 ത്തിനും തോൽപ്പിച്ചിരുന്ന ബാഴ്സയ്ക്ക് ഇൗ സമനില വലിയ തിരിച്ചടിയാണ്.
കരിയറിലെ 700-ാം ഗോൾ തികയ്ക്കാനായിറങ്ങിയ ലയണൽ മെസി ഫ്രീകിക്കുകൾ പുറത്തേക്കടിച്ച് നിരാശപ്പെടുത്തിയ മത്സരത്തിന്റെ അവസാന സമയത്ത് ഒരു കോർണർകിക്ക് സേവ് ചെയ്ത ഗോളി ആന്ദ്രേ ടെർസ്റ്റെഗനാണ് ബാഴ്സലോണയെ തോൽവിയിൽനിന്ന് രക്ഷിച്ചത്. പന്തടക്കത്തിലും പാസിംഗിലും മുന്നിലായിരുന്നുവെങ്കിലും ഗോളടിക്കാൻ കഴിയാതെ പോയതാണ് കറ്റാലൻ കരുത്തർക്ക് വിനയായത്.
മുന്നിലെത്തുമോ റയൽ?
സ്പാനിഷ് ലാലിഗയിൽ തങ്ങൾക്ക്പിന്നിൽ രണ്ടാംസ്ഥാനത്തുള്ള റയൽ മാഡ്രിഡിന് ഒന്നാമതെത്താനുള്ള സുവർണാവസരമാണ് ബാഴ്സ ഇന്നലെ തുറന്നുകൊടുത്തത്. 30 മത്സരങ്ങളിൽനിന്ന് 65 പോയിന്റാണ് ബാഴ്സലോണയ്ക്കുള്ളത്. റയൽ മാഡ്രിഡിന് 29 മത്സരങ്ങളിൽനിന്ന് 62 പോയിന്റുണ്ട്.
ഇന്ന് റയൽമാഡ്രിഡ് സോസിഡാഡിനെ നേരിടുന്നുണ്ട്. ഇൗ മത്സരത്തിൽ റയൽ ജയിച്ചാൽ റയലിനും ബാഴ്സയ്ക്കും 30 മത്സരങ്ങളിൽ നിന്ന് 65 പോയിന്റ് വീതമാകും.
സോസിഡാഡിനെതിരെ റയലിന്റെ വിജയം ചുരുങ്ങിയത് 4-0 എന്ന മാർജിനിലെങ്കിലുമായാണെങ്കിൽ ഗോൾ ശരാശരിയിലും ബാഴ്സലോണയെ മറികടന്ന് റയലിന് പട്ടികയിൽ ഒന്നാമതെത്താം.
ലാലിഗ പോയിന്റ് നില
(ടീം, കളി, പോയിന്റ് ക്രമത്തിൽ)
ബാഴ്സലോണ 30-65
റയൽ മാഡ്രിഡ് 29-62
സെവിയ്യ 30-52
അത്‌ലറ്റിക്കോ മാഡ്രിഡ് 29-49
ഗെറ്റാഫെ 29-47
ഇന്നത്തെ മത്സരങ്ങൾ
സെൽറ്റ ഡി വിഗോ Vs ഡിപോർട്ടീവോ
(വൈകിട്ട് 5.30 മുതൽ)
വലൻസിയ Vs ഒസാസുന
(രാത്രി 11 മുതൽ)
റയൽ മാഡ്രിഡ് Vs സോസിഡാഡ്
(രാത്രി 1.30 മുതൽ)
(ടിവി ലൈവില്ല. ഫേസ്ബുക്കിൽ ലൈവ് സ്ട്രീമിംഗ് )
'ഇൗ സ്ഥിതിയിൽ ഞങ്ങൾക്ക് ഇക്കുറി ലാലിഗ
കിരീടം നേടാനാകുമെന്ന് തോന്നുന്നില്ല."
ജെറാഡ് പിക്വെ
ബാഴ്സലോണ ഡിഫൻഡർ
പെനാൽറ്റിയിൽ തട്ടിയ സമനില
1-1
കഴിഞ്ഞ രാത്രി ലോക്ക് ഡൗണിന് ശേഷമുള്ള ആദ്യ മത്സരത്തിനിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ടോട്ടൻ ഹാമിനെതിരെ സമനില നൽകിയത് പെനാൽറ്റികിക്കാണ്. ടോട്ടൻ ഹാമിന്റെ തട്ടകത്തിൽ കാണികളില്ലാതെ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഒാരോ ഗോളടിച്ച് സമനിലയിൽ പിരിയുകയായിരുന്നു.
മത്സരത്തിന്റെ 27-ാം മിനിട്ടിൽ ബെർഗ്‌വിൻ നേടിയ ഗോളിന് ടോട്ടൻ ഹാം മുന്നിലെത്തിയിരുന്നു. ആദ്യപകുതിയിൽ ഇൗ ഗോളിന് ആതിഥേയർ ലീഡ് ചെയ്തു. കളി തോൽക്കുമെന്ന് മാഞ്ചസ്റ്റർ കരുതിയിരുന്നിടത്താണ് 80-ാം മിനിട്ടിൽ അവർക്ക് അനുകൂലമായി പെനാൽറ്റി കിക്ക് ലഭിച്ചത്. പോഗ്‌ബയെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ബ്രൂണോ ഫെർണാണ്ടസാണ് വലയിലാക്കിയത്. അവസാന മിനിട്ടിൽ ബ്രൂണോയെ വീഴ്ത്തിയതിന് അടുത്ത പെനാൽറ്റി വിധിച്ചെങ്കിലും വീഡിയോ റഫറലിലൂടെ തള്ളിക്കളഞ്ഞത് ടോട്ടൻഹാമിന് തുണയായി. എന്നാൽ ആദ്യ പെനാൽറ്റിയും വാർ പരിശോധിച്ചിരുന്നുവെങ്കിൽ സമനില ഗോൾ പിറക്കില്ലായിരുന്നുവെന്ന് ടോട്ടൻഹാമിന്റെ കോച്ച് ഹൊസെ മൗറീന്യോ ആരോപിച്ചു. മാഞ്ചസ്റ്ററിന്റെ മുൻ കോച്ച് കൂടിയാണ് മൗറീന്യോ.
ആഴ്സനലിന് രണ്ടാം തോൽവി
ഇന്നലെ നടന്ന പ്രിമിയർ ലീഗ് മത്സരത്തിൽ ആഴ്സനൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്രൈട്ടൺ ആൻഡ് ത്തോവിനോട് തോറ്റു. ലോക്ക്ഡൗൺ കഴിഞ്ഞുള്ള തിരിച്ചുവരവിൽ കഴിഞ്ഞദിവസം മാഞ്ചസ്റ്റർ സിറ്റിയോടും ആഴ്സനൽ തോറ്റിരുന്നു.
ബ്രൈട്ടണിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു.68-ാം മിനിട്ടിൽ നിക്കോളാസ് പെപെയിലൂടെ ആഴ്സനലാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 75-ാം മിനിട്ടിൽ ലെവിസ് ഡങ്കും ഇൻജുറി ടെെമിൽ നീൽ മൗപേയും ഗോളുകൾ നേടി ബ്രൈട്ടണ് വിജയം നൽകി.30 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുള്ള ആഴ്സനൽ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. 32 പോയിന്റുമായി ബ്രൈട്ടൺ 15-ാം സ്ഥാനത്താണ്.
ഇന്നലെ മറ്റൊരു മതസരത്തിൽ പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ ലെസ്റ്റർ സിറ്റിയെ വാറ്റ്ഫോർഡ് 1-1ന് സമനിലയിൽ തളച്ചു. 90-ാംമിനിട്ടിൽ ചിൽവെല്ലിലൂടെ മുന്നിലെത്തിയ ലെസ്റ്ററിനെ ഇൻജുറി ടൈമിൽ ഡാവ്സൺ നേടിയ ഗോളിനാണ് വാറ്റ്ഫോർഡ് പിടിച്ചുകെട്ടിയത്. 30 മത്സരങ്ങളിൽ നിന്ന് 54 പോയിന്റുമായാണ് ലെസ്റ്റർ മൂന്നാം സ്ഥാനത്തുള്ളത്. 28പോയിന്റുള്ള വാറ്റ്ഫോർഡ് 16-ാം സ്ഥാനത്താണ്.
ലിവർപൂൾ ഇന്നിറങ്ങുന്നു
മൂന്ന് പതിറ്റാണ്ടിന് ശേഷമുള്ള ആദ്യ കിരീടത്തിന് അരികിൽ നിൽക്കുന്ന ലിവർപൂൾ കൊവിഡ് ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ മത്സരത്തിനായി ഇന്നിറങ്ങുന്നു .ഇന്ത്യൻ സമയം രാത്രി 11.30ന് തുടങ്ങുന്ന മത്സരത്തിൽ എവർട്ടണാണ് എതിരാളികൾ. സ്റ്റാർ സ്പോർട്സിൽ ലൈവ്. 29 കളികളിൽ നിന്ന് 82 പോയിന്റുമായാണ് ലിവർപൂൾ ഒന്നാംസ്ഥാനത്തുള്ളത്.
പ്രിമിയർലീഗ് പോയിന്റ് നില
(ടീം, കളി, പോയിന്റ് എന്ന ക്രമത്തിൽ)
ലിവർപൂൾ 29-82
മാഞ്ചസ്റ്റർ സിറ്റി 29-60
ലെസ്റ്റർ സിറ്റി 30-49
മാഞ്ചസ്റ്റർ യുണൈറ്റഡ് 30-46.