sisiter-lini

കോഴിക്കോട്: മുല്ലപ്പള്ളിക്കെതിരായി നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് ജോലി ചെയ്യുന്ന ആരോഗ്യകേന്ദ്രത്തിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കൂത്താളി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് മാ‍ർച്ച് നടത്തുകയും, ആരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടറെ കയ്യേറ്റം ചെയ്യുകയും ചെയ്തതിനാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തത്.

ഡി.സി.സി സെക്രട്ടറി മുനീർ എരവത്ത്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് രാജൻ മരുതേരി അടക്കമുള്ളവർക്കെതിരെ പെരുവണ്ണാമുഴി പൊലീസാണ് കേസെടുത്തത്. കൂത്താളി പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ നൽകിയ പരാതിയിലാണ് നടപടി.

ആരോഗ്യമന്ത്രി കെ.കെ ശൈലജയെ കൊവിഡ് റാണിയെന്നും, നിപ രാജകുമാരിയെന്നും വിശേഷിപ്പിച്ച കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ്റെ പ്രസ്താവനയ്ക്കെതിരെ നേരത്തെ സജീഷ് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സജീഷ് ജോലി ചെയ്യുന്ന ആരോഗ്യ കേന്ദ്രത്തിലേക്ക് യൂത്ത് കോൺഗ്രസ് മാ‍ർച്ച് നടത്തിയത്.