india-china-

ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി.കെ. സിംഗ്. കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ ഇതാദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ ഒരാള്‍ പ്രതികരിക്കുന്നത്. സംഘര്‍ഷത്തില്‍ ചൈനയ്ക്കുണ്ടായ നഷ്ടം അവര്‍ മറച്ചുവയ്ക്കുകയാണ്. 1962ലെ യുദ്ധത്തിലുണ്ടായ നഷ്ടങ്ങള്‍ പോലും മറച്ചുവച്ചവരാണ് ചൈന. ഗല്‍വാനിലുണ്ടായ നഷ്ടങ്ങളും ചൈനീസ് ഭരണകൂടം ഒരിക്കലും തുറന്നുപറയാന്‍ പോകുന്നില്ലെന്നും വി.കെ. സിംഗ് അഭിപ്രായപ്പെട്ടു.

നമുക്ക് 20 സൈനികരുടെ ജീവന്‍ നഷ്ടമായെങ്കില്‍ ഇരട്ടിയിലേറെ ചൈനീസ് സൈനികരെ ഇന്ത്യ വധിച്ചുവെന്ന് വി.കെ. സിംഗ് വ്യക്തമാക്കി. പിടികൂടിയ ഇന്ത്യന്‍ സൈനികരെ ചൈന വിട്ടയച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ചില മാദ്ധ്യമങ്ങളില്‍ കണ്ടു. സംഘര്‍ഷ സമയത്ത് അതിര്‍ത്തി കടന്ന ചൈനീസ് സൈനികരെ ഇന്ത്യയും തടവിലാക്കിയിരുന്നു. പിന്നീട് ഇവരെ ചൈനയ്ക്ക് വിട്ടുനല്‍കിയതായും വി.കെ. സിംഗ് വെളിപ്പെടുത്തി. ഒരു ദേശിയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ.