തിരുവനന്തപുരം: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം രാജ്യത്ത് ദൃശ്യമായി. ഹിമാചല്‍ പ്രദേശ്, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂന്നു മണിക്കൂര്‍ നീളുന്ന വലയഗ്രഹണമായിരുന്നു ദൃശ്യമായതെങ്കിൽ കേരളം അടക്കമുള്ള സ്ഥലങ്ങളില്‍ ഭാഗികമായിരുന്നു സൂര്യഗ്രഹണം. കേരളത്തില്‍ ഗ്രഹണം 30 മുതല്‍ 40 ശതമാനം വരെ പരിപൂര്‍ണതയോടെ മാത്രമാണ് കണ്ടത്.
കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ രാവിലെ 10.05നും 10.10നും ഇടയിലായി തന്നെ ഗ്രഹണം ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പായി ഗ്രഹണം അവസാനിക്കുകയും ചെയ്‌തു. 11.35നും 11.40നും ഇടയിലാണ് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഗ്രഹണം അതിന്‍റെ പാരമ്യത്തില്‍ ദൃശ്യമായത്.
ആകാശത്തിന്‍റെ വടക്ക് കിഴക്ക് ഭാഗത്താണ് സൂര്യഗ്രഹണം ദൃശ്യമായത്. പരമാവധി സൂര്യബിംബത്തിന്‍റെ 30 മുതല്‍ 40 ശതമാനം വരെ മറയ്ക്കുന്ന ദൃശ്യമായിരിന്നു ലഭിച്ചത്. തിരുവനന്തപുരത്ത് പ്രിയദർശിനി പ്ളാനിറ്റോറിയത്തിൽ അടക്കം സൂര്യഗ്രഹണം കാണാനായി പതിവുപോലെ വൻ തിരക്ക് അനുഭവപ്പെട്ടെങ്കിലും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആരേയും കടത്തിവിട്ടിരുന്നില്ല.